ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ റിലീസിനെതിരെ നേരത്തെ എതിർപ്പ് ഉന്നയിച്ച ബജാംഗ് ദളിനെയും മറ്റ് വലതുപക്ഷ സംഘടനകളെയും ഇസ്‌ലമിനെ ലക്ഷ്യം വച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

ഗുവഹത്തി: അസാമില്‍ ഷാരൂഖിന്‍റെ പഠാന്‍ ചിത്രത്തിന് 120 ടിക്കറ്റുകള്‍ എടുത്തയാള്‍ ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ പ്രകോപനപരമായ പ്രസ്താവനയുടെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അസാമിലെ ദരംഗ് ജില്ലയിലെ സംഭവം. ധൂല പ്രദേശത്തെ താമസക്കാരനായ മൊഫിദുൽ ഇസ്ലാം എന്നയാളാണ് അറസ്റ്റിലായത് എന്നാണ് വിവരം. 

'പഠാൻ' സിനിമയുടെ 120-ഓളം ടിക്കറ്റുകൾ മൊഫിദുൽ ഇസ്ലാം വാങ്ങിയെന്നും അതിന് ശേഷം മറ്റുള്ളവരെ വെല്ലുവിളിച്ചും ആക്ഷേപകരമായ ചില കാര്യങ്ങൾ പറയുകയും അത് പ്രദേശത്തെ സാമുദായിക സൌഹൃദം തകർക്കുന്ന രീതിയില്‍ ആയതിനാലാണ് അറസ്റ്റ് നടപടി അടക്കം എടുത്തത് എന്നാണ് ദരാംഗ് ജില്ല പോലീസ് സൂപ്രണ്ട് പ്രശാന്ത സൈകിയ വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞത്. 

ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ റിലീസിനെതിരെ നേരത്തെ എതിർപ്പ് ഉന്നയിച്ച ബജാംഗ് ദളിനെയും മറ്റ് വലതുപക്ഷ സംഘടനകളെയും ഇസ്‌ലാം ലക്ഷ്യം വച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. നോർത്ത്-ഈസ്റ്റ് മൈനോറിറ്റീസ് സ്റ്റുഡന്റ്സ് യൂണിയന്‍റെ നേതാവാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

"അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് മൊഫിദുൽ ഇസ്ലാമിനെ തടഞ്ഞുവെച്ചത്. ഐപിസി 107 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് പോകാൻ അനുവദിച്ചു. ഇയാളെ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു" എസ്.പി സൈകിയ അറിയിച്ചു.അതിനിടെ അസമിലെ രംഗിയ പട്ടണത്തിൽ മറ്റൊരു യുവാവ് ‘പഠാന്‍റെ’ 192 ടിക്കറ്റുകൾ വാങ്ങി. റംഗിയയിലെ കെണ്ടുകോണ പ്രദേശത്തെ താമസക്കാരനാണ് ഫാറൂഖ് ഖാനാണ് ഇത്രയും ടിക്കറ്റ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 

ഷാരൂഖ് ഖാൻ ആരാണെന്ന് തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പഠാന്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് വിവാദമായിരുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ സിനിമാ ഹാളിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ 'പഠാന്‍' സിനിമയുടെ പോസ്റ്ററുകൾ കീറുകയും കത്തിക്കുകയും ചെയ്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി ശർമ്മയുടെ പ്രതികരണം. ഒരു ദിവസത്തിനുശേഷം ഷാരൂഖ് ഖാൻ തന്നെ വിളിച്ചിരുന്നുവെന്നും അസമിൽ ചിത്രത്തിന്‍റെ വിജയകരമായ റിലീസ് ഉറപ്പാക്കാൻ സഹായം അഭ്യർത്ഥിച്ചതായും മുഖ്യമന്ത്രി തന്നെ ട്വീറ്റ് ചെയ്തു. 

അതേ സമയം 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

പഠാനെതിരെ ആദ്യം 'നിരോധന ഭീഷണി' മുഴക്കിയ ബിജെപി മന്ത്രി ഇപ്പോള്‍ പറയുന്നത്.!

'ഇതുപോലുള്ള സിനിമകൾ വിജയിക്കണം'; പഠാനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും