അടുത്ത കാലത്തായി തനിക്കും കുടുംബത്തിനും മറ്റ് നിരവധി ഭീഷണികളും ലഭിച്ചിട്ടുണ്ടെന്ന് സല്‍മാന്‍ പോലീസിനോട് പറഞ്ഞു.

മുംബൈ: തന്‍റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സൽമാൻ ഖാൻ നല്‍കിയ മൊഴി പുറത്ത്. ഏപ്രിൽ 14 ന് പുലർച്ചെയാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സൽമാൻ പറഞ്ഞു, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു. 

പുലർച്ചെ 4:55 ഓടെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ ഒന്നാം നിലയിലെ ബാൽക്കണിയിൽ വെടിയുതിർത്തതായി വീട്ടില്‍ കാവല്‍ നിന്നിരുന്ന പൊലീസ് സുരക്ഷ ഗാര്‍ഡുമാര്‍ അറിയിച്ചു. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും സൽമാൻ മൊഴിയില്‍ പറയുന്നു. വെടിവെപ്പ് സംബന്ധിച്ച് സല്‍മാന്‍റെ പേഴ്സണല്‍ അംഗരക്ഷകൻ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

പിന്നീട്, ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഫേസ്ബുക്ക് പോസ്റ്റിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നതും താന്‍ കണ്ടിരുന്നുവെന്ന് പൊലീസിന് അക്രമം നടന്ന് രണ്ട് ദിവസത്തിന് ശേഷം നല്‍കിയ മൊഴിയില്‍ സല്‍മാന്‍ പറയുന്നു. 

തന്നെയും ബന്ധുക്കളെയും കൊല്ലുമെന്ന് ലോറൻസ് ബിഷ്‌ണോയിയും സംഘവും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സല്‍മാന്‍ മൊഴിയില്‍ പറയുന്നു. അടുത്ത കാലത്തായി തനിക്കും കുടുംബത്തിനും മറ്റ് നിരവധി ഭീഷണികളും ലഭിച്ചിട്ടുണ്ടെന്ന് സല്‍മാന്‍ പോലീസിനോട് പറഞ്ഞു.

മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ സല്‍മാന്‍റെ വീട്ടിന് പുറത്ത് നടന്ന വെടിവയ്പ്പ് കേസിൽ പോലീസ് 1,735 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം സമർപ്പിച്ചത്. അറസ്‌റ്റിലായ ആറ് പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം അംഗീകരിച്ചു.

വിക്കികുമാർ ഗുപ്ത, സാഗർകുമാർ പാൽ, സോനുകുമാർ ബിഷ്‌ണോയ്, അനുജ്കുമാർ ഥാപ്പൻ ( പിന്നിട് ഇയാള്‍ മരിച്ചു), മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ സിംഗ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അറസ്റ്റിന് ശേഷം പോലീസ് കസ്റ്റഡിയിൽ വെച്ച് അനുജ്കുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. ബാക്കിയുള്ള അഞ്ച് പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

പരാജയത്തിന്‍റെ പടുകുഴിയിലായ അക്ഷയ് കുമാര്‍ ചിത്രത്തിന് സഹായ ഹസ്തം ആകുമോ ദുല്‍ഖറിന്‍റെ വാക്കുകള്‍ !

'വീട്ടില്‍ കാണിക്കേണ്ടത്, ബിഗ് ബോസിലോ?' : വീഡിയോ വൈറലായി അർമാൻ മാലിക്കും ഭാര്യ കൃതികയും വിവാദത്തില്‍