ക്രൊയേഷ്യയിലെ ഒരു റെസ്റ്റോറന്റിൽ ശിൽപ ഷെട്ടി ഉച്ചത്തിൽ സംസാരിക്കുന്നതായി കാണപ്പെടുന്ന വീഡിയോ വൈറലായതിനെ തുടർന്ന് വിവാദം.
മുംബൈ: ക്രൊയേഷ്യയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ബോളിവുഡ് താരം ശിൽപ ഷെട്ടിയും കുടുംബവും വിവാദത്തിലായിരുന്നു. ശിൽപ ഷെട്ടി ക്രൊയേഷ്യയില്‍ ഒരു വിനോദസഞ്ചാരിയോട് ഉച്ചത്തിൽ സംസാരിക്കുന്നതും, ഞങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് വാദിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടയിരുന്നത്. വീഡിയോ ജൂൺ 11നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശിൽപ ഷെട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ക്രൊയേഷ്യയിലെ ഒരു റെസ്റ്റോറന്റിൽ നടന്ന ഒരു സംഭവമാണ് വിവാദത്തിന് കാരണമായത്. ഒരു വിനോദസഞ്ചാരിയോട് ശിൽപ ഉച്ചത്തിൽ സംസാരിക്കുന്നതായി കാണപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ, രാജ് കുന്ദ്ര ഈ സംഭവം ഒരു വിനോദസഞ്ചാരിയുമായുള്ള തർക്കമല്ല, മറിച്ച് റെസ്റ്റോറന്‍റിന്‍റെ പിഴവ് മൂലമുണ്ടായ പ്രശ്നമാണ് എന്നാണ് പറയുന്നത്.
രാജ് കുന്ദ്ര പറയുന്നത് അനുസരിച്ച്, ശിൽപയുടെ ജന്മദിന ആഘോഷത്തിനായി ഈ റെസ്റ്റോറന്‍റില്‍ ഒരു വർഷം മുമ്പേ ടേബിൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ടേബിൾ മറ്റൊരു ഗ്രൂപ്പിന് നൽകിയിരുന്നതായി കണ്ടു. ഇതാണ് പ്രശ്നത്തിന് കാരണമായത്.
"ഞങ്ങളുടെ സ്പെഷ്യല്‍ സായാഹ്നം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, പക്ഷേ ഈ അനുഭവം അത്യന്തം നിരാശാജനകമായിരുന്നു," രാജ് കുന്ദ്ര ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
നേരത്തെ വൈറലായ വീഡിയോയിൽ ശിൽപ ഷെട്ടി ഒരു വിദേശിയോട് "നിനക്ക് ഞങ്ങൾ ആരാണെന്ന് അറിയില്ല" എന്ന് പറയുന്നതായി കേൾക്കാമായിരുന്നു. എന്നാൽ, ഇത് തെറ്റായ വ്യാഖ്യാനമാണെന്നും റെസ്റ്റോറന്റ് സ്റ്റാഫുമായുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളതെന്നും രാജ് വ്യക്തമാക്കി. മാതാപിതാക്കളും 20 ഓളം അതിഥികളും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു ഇവരെ വെറുതെ നിര്‍ത്തിയതാണ് ശില്‍പയെ പ്രകോപിച്ചത് എന്നാണ് രാജ് കുന്ദ്ര പറയുന്നത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ശിൽപയുടെ പെരുമാറ്റത്തെ വിമർശിച്ചാണ് മിക്കവരും രംഗത്ത് എത്തിയത്. അവരെ പിന്തുണച്ചും ചിലര്‍ എത്തിയിരുന്നു. നിലവിൽ, ശിൽപയും കുടുംബവും ക്രൊയേഷ്യയിൽ അവധി ആഘോഷം തുടരുകയാണ്.


