ആ സമയത്ത് നിരാശയും കോപവും അനുഭവപ്പെട്ടിരുന്നു. ആ സാഹചര്യത്തിലൂടെ കടന്നു പോകുക എന്നത് എളുപ്പമായിരുന്നില്ല. പിന്നീട് ഈ അവസ്ഥകളെയെല്ലാം മറികടക്കാനും സാധിച്ചു. 

ദില്ലി: ബോളിവുഡ്ഡിലെ മികച്ച ചിത്രങ്ങൾക്കൊപ്പം പ്രവർത്തിച്ച നടിയാണ് വിദ്യാ ബാലൻ. ഇപ്പോൾ താൻ നേരിടേണ്ടി വന്ന ബോഡിഷെയിമിം​ഗിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. തന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്നമെന്ന തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. ദീർഘകാലം തന്റെ ശരീരത്തെ വെറുത്തിരുന്നു എന്ന് വിദ്യ ബാലൻ വെളിപ്പെടുത്തി. എന്നാൽ അക്കാലത്ത് നിന്നും വളരെ ദൂരം മുന്നോട്ട് സഞ്ചരിക്കാൻ സാധിച്ചു.

‘ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എല്ലാവരും എന്നെ കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. ശരീരം എന്നെ ചതിച്ചു എന്നൊക്കെ തോന്നിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യ പറഞ്ഞു. 

ആ സമയത്ത് നിരാശയും കോപവും അനുഭവപ്പെട്ടിരുന്നു. ആ സാഹചര്യത്തിലൂടെ കടന്നു പോകുക എന്നത് എളുപ്പമായിരുന്നില്ല. പിന്നീട് ഈ അവസ്ഥകളെയെല്ലാം മറികടക്കാനും സാധിച്ചു. സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങി. അപ്പോൾ ജനങ്ങൾ എന്നെ അംഗീകരിച്ചുതുടങ്ങി. വിദ്യ പറഞ്ഞു. പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാ ബാലൻ രാജ്യത്തെ മികച്ച നടിമാരിൽ ഒരാളാണ്. ദ ഡേട്ടി പിക്ചർ, കഹാനി, ഗുരു, ഭൂൽ ഭുലയ്യ, മിഷൻ മംഗൾ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ഷെർനിയാണ് അടുത്ത സിനിമ.