2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ടെന്നീസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും ടെന്നീസിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.

മെല്‍ബണ്‍: ടെന്നീസ് റാക്കറ്റ് പിടിക്കുന്ന അതേ അനായാസയതോടെ ക്രിക്കറ്റ് ബാറ്റ് പിടിക്കാനും കളിക്കാനും കഴിയും ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍(Australian Open) വനിതാ ചാമ്പ്യനായ ആഷ്‌ലി ബാർട്ടിയ്ക്ക്(Ashleigh Barty). ടെന്നീസിൽ നിന്ന ഇടക്കാലത്ത് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ(Big Bash League) ബ്രിസ്ബേൻ ഹീറ്റ്സിന്‍റെ(Brisbane Heats) താരമായിരുന്നു ബാർട്ടി ഒരിക്കൽ. 2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി10 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബാർട്ടിയുടെ ഉയർന്ന സ്കോർ 39 ആണ്. പിന്നീട് ടെന്നീസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും ടെന്നീസിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.

2021ലെ വിംബിള്‍ഡണില്‍ കീരിടം നേടി രണ്ടാം ഗ്രാന്‍സ്ലാം ഷോകേസിലെത്തിച്ച ബാര്‍ട്ടിയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ് ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണിലേത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയതോടെ നാട്ടുകാരുടെ 44 വര്‍ഷത്തെ കാത്തിരിപ്പിന് കൂടിയാണ് ബാട്ടി വിരാമമിട്ടത്. 1978ല്‍ ക്രിസ് ഓ നില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയശേഷം ചാമ്പ്യനാകുന്ന ആദ്യ താരമാണ് ബാര്‍ട്ടി.

ആവേശകരമായ ദിവസങ്ങളായിരുന്നു അതെന്നായിരുന്നു ബിഗ് ബാഷില്‍ കളിച്ചിരുന്ന കാലത്തെക്കുറിച്ച് ബാർട്ടി 2019ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അന്നത്തെ ക്രിക്കറ്റ് ടീം അംഗങ്ങളുമായി ഇപ്പോഴും ആത്മബന്ധം തുടരുന്നുണ്ടെന്നും ബാർട്ടി പറഞ്ഞിരുന്നു. അങ്ങനെ ക്രിക്കറ്റിന്‍റെ നഷ്ടം ഇപ്പോൾ ടെന്നീസിന്‍റെ നേട്ടമായിരിക്കുന്നു. ബ്രിസ്ബേൻ ഹീറ്റ്സിലെ ക്രിക്കറ്റ് താരത്തിൽ നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരമായുള്ള ബാർട്ടിയുടെ വളർച്ച ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്.

2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാ താരമായിരുന്നു ബാർട്ടി. മാർഗരറ്റ് കോർട്ടും, ഗൂലാഗോംഗ് കൗളിയുമായിരുന്നു ബാർട്ടിക്ക് മുമ്പ് വിംബിൾഡൺ കിരീടം സ്വന്തമാക്കിയവർ.