ജീവിതത്തിലെ തിരിച്ചടികളേയും വെല്ലുവിളികളേയും തോല്‍പ്പിച്ച കഥകളിലെ മറ്റൊരു അധ്യായമാണ് അനിസിമോവ
വിഷാദത്തിന്റെ വരികള്‍ അവള്‍ എഴുതിയ നിമിഷത്തില്‍ നിന്ന് 767 ദിവസങ്ങള്‍ക്ക് ശേഷം വിംബിള്‍ഡണിലെ ഒരു വ്യാഴാഴ്ച. ടെന്നീസിന്റെ വിശുദ്ധഭൂമിയിലെ സെന്റര്‍ കോര്‍ട്ടില്‍ അര്യാന സബലങ്കയുടെ മനോവീര്യത്തേയും കളിമികവിനേയും മറികടന്ന രണ്ട് മണിക്കൂറും 37 മിനുറ്റും. തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിന് യോഗ്യതനേടി അമേരിക്കൻ താരം അമാൻഡ അനിസിമോവ ഇങ്ങനെ പറഞ്ഞു, ഇത് യാഥാര്‍ത്ഥ്യമാണെന്ന് തോന്നുന്നില്ല, ഫൈനല്‍ പ്രവേശനം വിവരണങ്ങള്‍ക്ക് അതീതമായി തോന്നുന്നു.
ജീവിതത്തിലും കോര്‍ട്ടിലും ഒരുപാട് അണ്‍ഫോസ്‌ഡ് എററുകള്‍ക്കൊണ്ട് നഷ്ടമായതെല്ലാം തന്നെ തേടിയെത്തുന്നതിന്റെ ആത്മവിശ്വാസം സെന്റര്‍ കോര്‍ട്ടിലെ കാണികളുടെ ആദരം ഏറ്റുവാങ്ങുമ്പോള്‍ അനിസിമോവയുടെ മുഖത്തുണ്ടായിരുന്നു. ജീവിതത്തിലെ തിരിച്ചടികളേയും വെല്ലുവിളികളേയും തോല്‍പ്പിച്ച കഥകളിലെ മറ്റൊരു അധ്യായമാണ് അനിസിമോവ.
2019ലെ യുഎസ് ഓപ്പണിനുള്ള തയാറെടുപ്പിലായിരുന്നു കൗമാരതാരമായിരുന്ന അനിസിമോവ, തന്റെ പതിനെട്ടാം ജന്മദിനത്തിലേക്ക് ഇനി ഒരുവാരം മാത്രം ബാക്കി. ജൂനിയര്‍ വിഭാഗം യുഎസ് ഓപ്പണില്‍ ഇന്നത്തെ ലോക രണ്ടാം നമ്പര്‍ താരം കോക്കൊ ഗോഫിനെ കീഴടക്കി കിരീടം ചൂടിയവള്‍. അവളില്‍ ടെന്നീസ് ലോകത്തിനാകെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അപ്പോഴാണ് അനിസിമോവയെ തേടി ആ വാര്‍ത്ത എത്തുന്നത്. തന്റെ പിതാവും മുഖ്യപരിശീലകനുമായിരുന്ന കോണ്‍സ്റ്റാന്റിൻ അനിസിമോവ ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു...
തന്റെ ജീവിതത്തിലേയും ടെന്നീസ് കരിയറിലേയും വഴികാട്ടിയെ അവിടെ നഷ്ടമാകുകയായിരുന്നു അനിസിമോവയ്ക്ക്. മടക്കം എളുപ്പമായിരുന്നില്ല, പക്ഷേ തയാറായി, കാരണം കോണ്‍സ്റ്റാന്റിന് ഇഷ്ടം കളത്തിലെ അനിസിമോവയെ ആയിരുന്നു. കോര്‍ട്ടിലേക്ക് എത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ അസ്വസ്ഥയാണോയെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ വിതുമ്പുകയായിരുന്നു അനിസിമോവ. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ആഘാതമെന്നവള്‍ പറഞ്ഞുവെച്ചു.
അവളിലെ ടെന്നീസ് ലോകത്തിന്റെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുന്നതായിരുന്നു പിന്നീട് കോര്‍ട്ടുകള്‍ കണ്ടത്. പിതാവിന്റെ വിടവ് മറികടക്കാനാകാത്ത നാളുകള്‍. 2019 ഫ്രഞ്ച് ഓപ്പണ്‍ സെമി പ്രവേശനം മാറ്റി നിര്‍ത്തിയാല്‍ ഗ്രാൻഡ് സ്ലാമുകളില്‍ നാലാം റൗണ്ടിനപ്പുറം താണ്ടാനായിട്ടില്ല അനിസിമോവയ്ക്ക്.
2023 മേയ് അഞ്ചിനാണ് അനിസിമോവയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ ആ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ടെന്നീസ് കോര്‍ട്ടില്‍ കിടക്കുന്ന അനിസിമോവയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു അത്. കീഴിലുണ്ടായിരുന്ന, അല്‍പ്പം നീണ്ട കുറിപ്പിലെ പ്രധാന വരികള്‍ ഇതായിരുന്നു. 2022 മുതല്‍ മാനസികാരോഗ്യ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് ഞാൻ. ടെന്നീസ് ടൂര്‍ണമെന്റുകളുല്‍ പ്രത്യക്ഷപ്പെടുക എന്നത് അസഹനീയമായി മാറിയിരിക്കുന്നു. ഞാൻ ഇടവേളയെടുക്കുകയാണ്...
2023ലെ വിംബിള്‍ഡണിന് തൊട്ടുമുൻപായിരുന്നു ഈ പ്രഖ്യാപനം. എട്ട് മാസം കോര്‍ട്ടില്‍ നിന്ന് ഇടവേള. മാനസികാരോഗ്യം വീണ്ടെടുക്കാൻ ഉപയോഗിച്ചത് കുഞ്ഞുനാള്‍ മുതല്‍ കൗതുകത്തോടെ ഇഷ്ടപ്പെട്ട ചിത്രരചന. അത് കേവലം ഒരു ഹോബിയാക്കി മാറ്റുകയായിരുന്നില്ല, ആര്‍ട്ട് ഫോര്‍ ഹോപ് എന്ന ക്യാമ്പയിൻ ആരംഭിച്ചു, അനിസിമോവയുടെ ചിത്രങ്ങള്‍ ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്സിബിഷനില്‍ നിന്ന് ലഭിച്ച തുക മാനസികാരോഗ്യത്തിന്റെ അവബോധം സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചു.
24ലെ ഓക്ക്‌ലൻഡ് ഓപ്പണിലൂടെയായിരുന്നു തിരിച്ചുവരവ്. അന്ന് റാങ്കിങ്ങില്‍ 357-ാം സ്ഥാനത്തായിരുന്നു അമേരിക്കൻ താരം. എട്ട് മാസം കോര്‍ട്ടില്‍ നിന്ന് മാറി നിന്നെങ്കില്‍, അടുത്ത എട്ട് മാസത്തിനുള്ളില്‍ റാങ്കില്‍ ആദ്യ അൻപതിലേക്ക് കുതിച്ചുകയറാനും അനിസിമോവയ്ക്ക് സാധിച്ചു. 2024ല്‍ വിംബിള്‍ഡണിന്റെ യോഗ്യത റൗണ്ടിലായിരുന്നു മടക്കം, ടൂര്‍ണമെന്റിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, 2025ല്‍ വിംബിള്‍ഡണിലെത്തുമ്പോള്‍ അനിസിമോവയ്ക്ക് പുല്‍മൈതാനിയിലെ വിജയങ്ങളുടെ ആത്മവിശ്വാസമുണ്ടായിരുന്നു.
അനിസിമോവയുടെ മികവിലേക്ക് വരാം ഇനി. സബലങ്കയ്ക്കെതിരായ സെമി ഫൈനല്‍ തന്നെ ഉദാഹരിക്കാം. നിലവില്‍ വനിത ടെന്നീസിലെ തന്നെ ഏറ്റവും മികച്ച താരമാണ് ബെലറാസിന്റെ സബലങ്ക. Aggressive style, Accuracy, Powerful Forehand, Mental Toughness, ....അങ്ങനെ ഒരു ടെന്നീസ് താരത്തിന് വേണ്ടതെല്ലാം കൈമുതലായൊരാള്‍. ലോക ഒന്നാം നമ്പർ താരമെന്ന തലക്കെട്ടിനെ അടിവരയിടാം. ഇവിടെയാണ് 157 മിനുറ്റ് നീണ്ട പോരാട്ടം അനിസിമോവ വിജയിക്കുന്നത്.
പതിവിലും ചൂട് നിറഞ്ഞ കാലവസ്ഥയിലെ ചൂട് സെന്റർ കോർട്ടിലേക്കും പടരുകയായിരുന്നു. ടൂര്‍ണമെന്റില്‍ പുരുഷ വനിത വിഭാഗങ്ങളെടുത്താല്‍ ഏറ്റവും മികച്ച റിട്ടേണുകള്‍ കൈമുതലായുള്ള താരങ്ങളിലൊരാളാണ് അനിസിമോവ. അതുതന്നെയായിരുന്നു സബലങ്കയ്ക്ക് മുകളില്‍ മുൻതൂക്കം നല്‍കിയത്. ആദ്യ സെറ്റില്‍ ക്രോസ് കോര്‍ട്ട് ഫോര്‍ഹാൻഡും ബാക്ക് ഹാൻഡ് റിട്ടേണുകളും സാബലങ്കയെ നിഷ്പ്രഭമാക്കി കളയുകയായിരുന്നു.
ആദ്യ സെറ്റ് പൂര്‍ത്തിയാകുമ്പോള്‍ കോര്‍ട്ടില്‍ സബലങ്കയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ക്വാളിറ്റിയില്‍ അനിസിമോവ. എന്നാല്‍, രണ്ടാം സെറ്റില്‍ സാബലങ്ക തന്റെ എ ഗെയിമിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. മാനസികമായും അല്ലാതെയും അനിസിമോവയ്ക്ക് മുകളില്‍ ആധിപത്യം. ആദ്യ സെറ്റില്‍ ഫസ്റ്റ് സര്‍വ് നിരന്തരം നഷ്ടമാക്കി പോയിന്റ് വഴങ്ങുന്ന സബലങ്കയില്‍ നിന്നും വ്യത്യസ്തം, സര്‍വുകളും റിട്ടേണുകളുമെല്ലാം പവര്‍ഫുള്ളും കൃത്യത നിറഞ്ഞതും, ആത്മവിശ്വാസം വീണ്ടെടുക്കുന്ന താരം.
മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ബ്രേക്ക് നേടിയ സാബലങ്കയ്ക്ക് അത് നിലനിര്‍ത്താനാകാതെ പോയതാണ് തിരിച്ചടിയായത്. ഫോര്‍ഹാൻഡ്, ബാക്ക് ഹാൻഡ് റിട്ടേണുകളുടെ കാര്യത്തില്‍ ആദ്യ സെറ്റിലെ അതേ മികവിലേക്ക് അമേരിക്കൻ താരം തിരിച്ചെത്തി. രണ്ട് റൊ പവര്‍ ഹിറ്റേഴ്‌സ് തങ്ങളുടെ ലെവല്‍ ഉയര്‍ത്തിയാല്‍ എന്ത് സംഭവിക്കുമെന്നതിന് സെന്റര്‍ കോര്‍ട്ട് സാക്ഷിയാവുകയായിരുന്നു.
2-5ന് പിന്നില്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി 4-5ലേക്ക് സബലങ്ക മടങ്ങിയെത്തി. പക്ഷേ, സര്‍വിലെ പിഴവുകളും അനിസിമോവയും റിട്ടേണുകളും ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിംബിള്‍ഡണ്‍ സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു.


