ദയനീയമായി തോറ്റ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരിക്കൽ കൂടി ടെസ്റ്റ് പരമ്പര മോഹം പൊലിഞ്ഞാണ് 2023 നോട് ടീം ഇന്ത്യ വിടപറയുന്നത്. ഈ വര്‍ഷം ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിയത് ഏഷ്യാകപ്പ് കിരീടനേട്ടം മാത്രമാണ്. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞാണ് രോഹിതും സംഘവും ഏഷ്യാകപ്പ് വീണ്ടെടുത്തത്.
തിരുവനന്തപുരം: ഐസിസി ടൂര്‍ണമെന്‍റുകളിൽ ടീം ഇന്ത്യക്ക് കാലിടറിയ ഒരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും മിന്നുമണിക്കും കരിയറിലെ വഴിത്തിരവായ വര്‍ഷം കൂടിയാണ് 2023. ദ്വിരാഷ്ട്ര പരമ്പരകളിലെ സമഗ്രാധിപത്യം, ഐസിസി ടൂര്‍ണമെന്‍റുകളിലെ പടിക്കല്‍ കലമുടയ്ക്കൽ, ടീം ഇന്ത്യയുടെ പതിവ് ശീലങ്ങൾക്ക് 2023ലും മാറ്റമുണ്ടായില്ല.
ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യ തോറ്റു. ഓസ്ട്രേലിയക്കെതിരെ 209 റണ്‍സിനായിരുന്നു രോഹിതിന്‍റെയും സംഘത്തിന്റെയും തോൽവി. ഏകദിന ലോകകപ്പിലായിരുന്നു ഏറ്റവും വലിയ നിരാശ.അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യക്ക് കലാശക്കളിയിൽ പിഴച്ചു. ഓസ്ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോൽവി.

മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്‍റെ ആദ്യ സെഞ്ചുറി കുറിച്ച വര്‍ഷമാണിത്. ദക്ഷിണാഫ്രിക്കക്ക് എതിരെ ആയിരുന്നു സഞ്ജുവിന്‍റെ സെഞ്ചുറി. ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി വനിതയായ മിന്നുമണി, വൈകാതെ ഇന്ത്യ എ ടീമിനെ നയിക്കുകയും ചെയ്തു.
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ചാം കിരീടത്തിന്‍റെ തലപ്പൊക്കമേറുന്നതും ഈ വര്‍ഷം കണ്ടു. ഗുജറാത്തിനെ തോൽപ്പിച്ചായിരുന്നു ധോണിയുടെ മഞ്ഞപ്പടയുടെ കിരീടധാരണം. പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി ആരാധകരെ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് നായകൻ ഹാര്‍ദിക് പണ്ഡ്യയെ പ്ലെയര്‍ ട്രേഡിലൂടെ സ്വന്തമാക്കിയതും ഈ വര്‍ഷം തന്നെ. എന്നാൽ രോഹിത് ശര്‍മ്മയെ നീക്കി ഹാര്‍ദ്ദികിനെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചത് മുംബൈ ആരാധകര്‍ക്കിടയിൽ തന്നെ ഉണ്ടാക്കിയത് വൻ രോഷം.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാര്‍ക്ക്. 24.75 കോടിക്കാണ് സ്റ്റാര്‍ക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. പാറ്റ് കമ്മിൻസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് ഇരുപതര കോടിക്ക്. രഞ്ജി ട്രോഫിയിൽ സൗരഷ്ട്രയും, സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ പഞ്ചാബും, വിജയ് ഹസാരെ ട്രോഫിയിൽ ഹരിയാനയും ജേതാക്കളായി. ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ വന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് പക്ഷെ വാര്‍ത്തകളിൽ ഇടംപിടിച്ചത് ഗൗതം ഗംഭീര്‍ , എസ്. ശ്രീശാന്ത് വാക് പോരിന്‍റെ പേരിലായിരുന്നുവെന്ന് മാത്രം.
