ബാറ്റിങ് നിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാൻ കരുണ്‍ നായരിനും കെ എല്‍ രാഹുലിനും ദ്രുവ് ജൂറലിനുമെല്ലാം കഴിഞ്ഞിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഓള്‍ റൗണ്ടര്‍മാരുടെ നിരയാണ്

ഇന്ത്യൻ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്റെ തുടക്കം ജൂണ്‍ 20ന് ലീഡ്‌സില്‍ ടോസ് വീഴുന്ന നിമിഷത്തിലാണ്. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് നികത്താനുള്ള സമ്മര്‍ദമില്ലെന്ന് നായകൻ ശുഭ്‌മാൻ ഗില്‍ പറഞ്ഞു കഴിഞ്ഞു. ബാറ്റിങ് നിരയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാൻ കരുണ്‍ നായരിനും കെ എല്‍ രാഹുലിനും ദ്രുവ് ജൂറലിനുമെല്ലാം കഴിഞ്ഞിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഓള്‍ റൗണ്ടര്‍മാരുടെ നിരയിലെ തിരഞ്ഞെടുപ്പാണ്, അതിന്റെ സാധ്യതകള്‍ നോക്കാം.

രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദ‍ര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ പേരുകള്‍ ചേ‍ര്‍ന്നതാണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടിക. തനുഷ് കൊട്ടിയനും അൻഷുല്‍ കാമ്പോജും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ തിളങ്ങിയെങ്കിലും അന്തിമ ടീമിലില്ല. നിതീഷ് ഒഴികെ മറ്റെല്ലാ താരങ്ങളും ബൗളിങ് ഓള്‍ റൗണ്ടര്‍മാരാണ്, ജഡേജയ്ക്കും ശാര്‍ദൂലിനും മാത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുള്ളതും. സുന്ദറിന്റേയും നിതീഷിന്റേയും ആദ്യ ഇംഗ്ലണ്ട് പര്യടനം കൂടിയാണിത്.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയറായ താരം കൂടിയാണ് ജഡേജ. ഇടം കയ്യൻ സ്പിന്നറിന്റെ പരിചയസമ്പന്നതിയില്‍ തന്നെയായിരിക്കും ഇന്ത്യ ഉറ്റുനോക്കുന്നതും. പക്ഷേ, ജഡേജ എല്ലാ മത്സരങ്ങളും കളിക്കുമോയെന്നതില്‍ വ്യക്തതക്കുറവുണ്ട്. ഇതുവരെ ഇംഗ്ലണ്ടില്‍ 12 ടെസ്റ്റുകളാണ് ജഡേജ കളിച്ചിട്ടുള്ളത്, 21 ഇന്നിങ്സുകള്‍. 27 വിക്കറ്റുകള്‍ പേരിനൊപ്പം ചേര്‍ക്കാനും കഴിഞ്ഞു.

എന്നാല്‍ 21 ഇന്നിങ്സുകളില്‍ എട്ടിലും ഒരു വിക്കറ്റുപോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഓവല്‍ മാത്രമാണ് ജഡേജയ്ക്ക് ആധിപത്യം പുലര്‍ത്താൻ സാധിച്ചിട്ടുള്ള മൈതാനം. ആറ് ഇന്നിങ്സില്‍ നിന്ന് 15 വിക്കറ്റുകളാണ് ഓവലിലെ സമ്പാദ്യം. ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം ജഡേജയുടെ പേരിലുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് 642 റണ്‍സാണ് നേട്ടം. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഇതിനൊപ്പം ചേര്‍ത്തു. അതുകൊണ്ട് ജഡേജയുടെ സാന്നിധ്യം തള്ളിക്കളയാനാകില്ല.

ഇനി നിതീഷിലേക്ക് വരാം. ബോ‍ര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മെല്‍ബണിലെ ആ ഫിയര്‍ലെസ് സെഞ്ച്വറി. അതിന് ശേഷമൊരു ഇംപാക്റ്റുണ്ടാക്കാൻ നിതീഷിന് കഴിയാതെ പോയിരുന്നു. പരമ്പരയില്‍ അവശേഷിച്ച മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് അഞ്ച് റണ്‍സ് മാത്രമായിരുന്നു. ഐപിഎല്ലിലും മോശം പ്രകടനം തുടര്‍ന്ന നിതീഷിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങള്‍.

ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ 7, 52 എന്നിങ്ങനെയായിരുന്നു സ്കോര്‍. രണ്ടാം മത്സരത്തിലായിരുന്നു നിതീഷ് പരീക്ഷിക്കപ്പെട്ടത്. 34, 42 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് നിതീഷിന് എത്താൻ കഴിഞ്ഞെങ്കിലും രണ്ടും ആത്മവിശ്വാസം നിറഞ്ഞ ഇന്നിങ്സുകളായിരുന്നില്ല. ഇൻസ്വിങ്ങുകളില്‍ പലകുറി ബീറ്റ് ചെയ്യപ്പെട്ട നിതീഷ് ജോര്‍ജ് ഹില്ലിന്റെ പന്തിലാണ് പുറത്താകുന്നത്. ടെക്സ്റ്റ് ബുക്ക് സ്റ്റൈല്‍ ഡിഫൻസ് പുറത്തെടുത്തിട്ടും നിതീഷ് ബൗള്‍ഡാവുകയായിരുന്നു.

വേഗതയും സ്വിങ്ങും ബൗണ്‍സുമെല്ലാം ഒരേപോലെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇംഗ്ലണ്ടിലെ വിക്കറ്റുകളില്‍ നിതീഷിന്റെ സ്റ്റൈല്‍ ഓഫ് പ്ലെ അക്ഷരാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് രണ്ട് മത്സരത്തിലും കണ്ടത്. ചെറുത്തുനില്‍പ്പും കിട്ടിയ ലൈഫുകളുമാണ് നിതീഷിനെ ഒരുപരിധി വരെ രക്ഷിച്ചതും. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റും വലം കയ്യൻ മീഡിയം പേസര്‍ നേടി. 22 വയസുള്ള യുവതാരത്തില്‍ എത്രകണ്ട് ഇന്ത്യ വിശ്വാസം അര്‍പ്പിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.

മറ്റെല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുമെങ്കിലും വിദേശ ടെസ്റ്റ് പര്യടനങ്ങളില്‍ ശാര്‍ദൂലിന്റെ പേര് എപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മൂന്ന് ഇന്നിങ്സില്‍ 80 റണ്‍സും രണ്ട് വിക്കറ്റും ശാര്‍ദൂല്‍ നേടി. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനവും ശാര്‍ദൂലിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ്. എല്ലാത്തിനുപരിയായി ഇംഗ്ലണ്ടിലെ പരിചയസമ്പത്ത്.

ഇംഗ്ലണ്ടില്‍ കളിച്ച നാല് ടെസ്റ്റുകളില്‍ മൂന്നിലും അര്‍ദ്ധ സെഞ്ച്വറി നേടാൻ ശാര്‍ദൂലിന് കഴിഞ്ഞു. ഇത് മൂന്നും സമ്മര്‍ദ സാഹചര്യങ്ങളിലും നിര്‍ണായക സമയത്തുമായിരുന്നു. ഓവലില്‍ രണ്ട് ഇന്നിങ്സുകളില്‍ ശാര്‍ദൂല്‍ 50 കുറിച്ചിരുന്നു. ബൗളിങ്ങില്‍ നാല് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റും താരം നേടിയിട്ടുണ്ട്. നിതീഷിന്റേയും ശാര്‍ദൂലിന്റേയും കാര്യത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഇരുവരും എങ്ങനെ സ്വീകരിക്കുന്നുവെന്നതിന് ആശ്രയിച്ചായിരിക്കും.

മറ്റൊരു സാധ്യത നിലനില്‍ക്കുന്നത് നിതീഷിനെ ഒഴിവാക്കി ജൂറലിന് അവസരം നല്‍കുക എന്നതാണ്. അപ്പോള്‍ നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും വെച്ച് ഇന്ത്യ കളത്തിലെത്തും. ഇനി അവശേഷിക്കുന്നത് വാഷിങ്ടണ്‍ സുന്ദറാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ രണ്ട് സ്പിന്നര്‍മാരെ കളത്തിലിറക്കാനുള്ള സാധ്യത വിരളമാണ്. ജഡേജയ്ക്ക് തന്നെയായിരിക്കണം ഇന്ത്യ മുൻതൂക്കം നല്‍കുന്നതും.