തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20 മല്‍സരം ചരിത്രം തിരുത്തിയെഴുതിയാണ് അവസാനിച്ചത്. ന്യൂസിലാന്‍ഡിനെതിരെ ഇതുവരെ ടി20 പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് ഇല്ലാതാക്കിയാണ് കോലിയും കൂട്ടരും, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍നിന്ന് മടങ്ങിയത്. മഴ ആവേശം കെടുത്തുമെന്ന് തോന്നിച്ചെങ്കിലും, ആറു റണ്‍സിന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ടി20 പരമ്പര ഇന്ത്യ2-1ന് സ്വന്തമാക്കിയത്. മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച പ്രധാനപ്പെട്ട നാലു കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, മനിഷ് പാണ്ഡെയുടെ വിലപ്പെട്ട 17 റണ്‍സ്

നാലു ബൗളര്‍മാരെ മാത്രം കളിപ്പിച്ച് മനിഷ് പാണ്ഡെയെ ഉള്‍പ്പെടുത്തിയാണ് കോലിയും കൂട്ടരും ഇറങ്ങിയത്. തുടക്കത്തിലേ ഓപ്പണര്‍മാരെയും പിന്നീട് കോലിയെയും നഷ്ടമായപ്പോള്‍ മനിഷ് പാണ്ഡെയാണ് ഇന്ത്യയ്‌ക്ക് തുണയായത്. എട്ട് ഓവര്‍ മാത്രമുള്ള മല്‍സരത്തില്‍ മനിഷ് പാണ്ഡെ 11 പന്തില്‍ നേടിയ 17 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഏറെ നിര്‍ണായകമായി. ആദ്യം ഇറങ്ങിയ നാലു ബാറ്റ്‌സ്‌മാന്‍മാരും പരാജയപ്പെട്ടപ്പോഴാണ് പാണ്ഡെയുടെ ഇന്നിംഗ്സ് എന്നതും ശ്രദ്ധേയമാണ്.

2, ഇന്ത്യന്‍ ബൗളര്‍മാരുടെ ആദ്യ രണ്ടു ഓവറുകള്‍...

എട്ട് ഓവറില്‍ 67 റണ്‍സ് എന്ന ടോട്ടല്‍ പ്രതിരോധിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായത് കീവിസ് ഇന്നിംഗ്സിലെ ആദ്യ രണ്ടു ഓവറുകളാണ്. ഭുവനേശ്വര്‍കുമാറും, ജസ്‌പ്രിത് ബൂംറയും എറിഞ്ഞ ഈ രണ്ടു ഓവറുകളില്‍ ഗുപ്‌ടിലിനെയും കഴിഞ്ഞ മല്‍സരത്തിലെ ഹീറോ മണ്‍റോയെയും പുറത്താക്കാനായി. രണ്ട് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടിന് 11 എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. തുടക്കത്തില്‍ ഏല്‍പ്പിച്ച ഈ സമ്മര്‍ദ്ദമാണ് ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

3, യുസ്‌വേന്ദ്ര ചഹലിന്റെ പിശുക്ക്...

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യുസ്‌വേന്ദ്ര ചഹല്‍ കാട്ടിയ പിശുക്ക് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കില്ലായിരുന്നുവെന്ന് തന്നെ പറയാം. രണ്ടു ഓവര്‍ എറിഞ്ഞ ചഹല്‍ എട്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മല്‍സരത്തിലെ മൂന്നാമത്തെ ഓവറില്‍ അഞ്ചു റണ്‍സും, ആറാമത്തെ ഓവറില്‍ മൂന്നു റണ്‍സും മാത്രമാണ് ചഹല്‍, കീവികള്‍ക്ക് വിട്ടുകൊടുത്തത്. ഇത് അവസാന ഓവറുകള്‍ എറിഞ്ഞ, ബൂംറയ്‌ക്കും പാണ്ഡ്യയ്‌ക്കും നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്.