വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലും ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയതോടെ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുകയാണ്. ധോണി ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെങ്കിലും ബാറ്റിംഗിലെ ധോണിയുടെ ഫോം ആരാധകരെ ശരിക്കും ആശങ്കയിലാഴ്ത്തുന്നുണ്ട്. 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിലും ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയതോടെ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുകയാണ്. ധോണി ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെങ്കിലും ബാറ്റിംഗിലെ ധോണിയുടെ ഫോം ആരാധകരെ ശരിക്കും ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്നാല്‍ ധോണിക്ക് 80 വയസായാലും അദ്ദേഹം വില്‍ചെയറിലായാലും തന്റെ ടീമില്‍ കളിപ്പിക്കുമെന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്സ്. ഓരോവര്‍ഷവും ധോണി എന്റെ ടീമിലുണ്ടാവും. അദ്ദേഹത്തിന് 80 വയസായാലും, വീല്‍ ചെയറിലാണെങ്കിലും അതില്‍ മാറ്റമില്ല. കാരണം ധോണിയുടെ റെക്കോര്‍ഡുകള്‍ അത്രമാത്രം അനുപമമാണ്. ധോണിയെപ്പോലൊരു കളിക്കാരനെ എങ്ങനെയാണ് ഒഴിവാക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം. പക്ഷെ ഞാനത് ചെയ്യില്ല-ഡിവില്ലിയേഴ്സ് പറഞ്ഞു.

ഏഷ്യാ കപ്പിന് പിന്നാലെ വെസ്റ്റ് ഇന്‍ഡ‍ീസിനെതിരെയും ധോണിക്ക് ബാറ്റ് കൊണ്ട് തിളങ്ങാനാവാത്തത് വിമര്‍ശനങ്ങള്‍ക്ക് ശക്തികൂട്ടിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണി 25 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തില്‍ ധോണിയെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ആരുമില്ല. ധോണി ലോകകപ്പ് ടീമിലുണ്ടാവണമെന്നും ഇംഗ്ലണ്ടില്‍ ധോണിക്ക് തിളങ്ങനാവുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. വിന്‍ഡീസിനെതിരായ പരമ്പര ധോണിക്ക് നിര്‍ണായകമാണെന്നും ഗാംഗുലി പറഞ്ഞിരുന്നു.