ലോകകപ്പിന്‌ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തിലേക്ക്‌ തിരിച്ചുവരവ്‌ നടത്തിയ ദിവസം സൗദി പ്രോ ലീഗില്‍ അല്‍ നസറിന്‌ ത്രസിപ്പിക്കുന്ന ജയം. പക്ഷേ താരമായ ക്രിസ്റ്റ്യാനോ അല്ലെന്ന്‌ മാത്രം. സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയും ജോവോ ഫെലിക്‌സുമാണ്‌ മത്സരഗതി മാറ്റിയത്‌.

റിയാദ്‌: ലോകകപ്പിന്‌ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തിലേക്ക്‌ തിരിച്ചുവരവ്‌ നടത്തിയ ദിവസം സൗദി പ്രോ ലീഗില്‍ അല്‍ നസറിന്‌ ത്രസിപ്പിക്കുന്ന ജയം. പക്ഷേ താരമായത്‌ ക്രിസ്റ്റ്യാനോ അല്ലെന്ന്‌ മാത്രം. സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയും ജോവോ ഫെലിക്‌സുമാണ്‌ മത്സരഗതി മാറ്റിയത്‌. പത്ത്‌ പേരുമായി ഭൂരിഭാഗം സമയവും കളിക്കേണ്ടി വന്ന അല്‍ നസര്‍ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ശേഷം മൂന്ന്‌ ഗോള്‍ തിരിച്ചടിച്ചാണ്‌ വിസ്‌മയിപ്പിച്ചത്‌.

ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചു കൊണ്ട്‌ കോച്ച്‌ ആന്‍ജ്‌്‌ പോസ്‌തെകോഗ്ലു നടത്തിയ നീക്കമാണ്‌ മത്സരഗതി മാറ്റിയത്‌. ഒന്ന്‌ രണ്ട്‌ ഷോട്ടുകള്‍ക്ക്‌ ശ്രമിച്ചെങ്കിലും ക്രിസ്‌റ്റിയാനോ ഫോമിലെത്തിയില്ല. അതോടെ, മിഡ്‌ഫീല്‍ഡര്‍ അബ്ദുള്ള അല്‍ ഖൈബാരിയെ കളത്തിലിറക്കി മുന്നേറ്റ നിരയില്‍ സദിയോ മാനെക്ക്‌ സപ്പോര്‍ട്ട്‌ വര്‍ധിപ്പിക്കാന്‍ കോച്ച്‌ നീക്കം നടത്തി. സദിയോ മാനെയുടെ ഇരട്ട ഗോളുകളില്‍ അല്‍ നസര്‍ ഗംഭീര ജയം സ്വന്തമാക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. എഴുപത്തിനാലാം മിനിറ്റില്‍ സാദിയോ മാനെ ആദ്യ ഗോളടിച്ചു. എഴുപത്തേഴാം മിനിറ്റില്‍ ഫെലിക്‌സിന്റെ കോര്‍ണറില്‍ നിന്ന്‌ അബ്ദുല്ലെലാ അല്‍ അമ്രി ഹെഡര്‍ ഗോളിലൂടെ സമനില പിടിച്ചു(2-2). തുടരെ ആക്രമിച്ച അല്‍ നസര്‍ ഏത്‌ നിമിഷവും ഗോള്‍ നേടുമെന്ന്‌ തോന്നിപ്പിച്ചു. സദിയോ മാനെ രണ്ട്‌ തവണ വല കുലുക്കിയെങ്കിലും അതെല്ലാം ഓഫ്‌ സൈഡായി. തൊണ്ണൂറാം മിനിറ്റിലും മാനെ വല കുലുക്കി. അതും ഓഫ്‌ സൈഡ്‌ വിധിച്ചെങ്കിലും, ഗോള്‍ ചെക്ക്‌ ചെയ്‌തപ്പോള്‍ റഫറി തീരുമാനം മാറ്റി. അല്‍ നസറിന്‌ നാടകീയ ജയം (3-2).

പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ബെന്റോ ബോക്‌സിന്‌ പുറത്തേക്കിറങ്ങി അല്‍ ഇത്തിഫാഖ്‌ താരത്തെ ഫൗള്‍ ചെയ്‌തതിന്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു. ഇതോടെ, ആദ്യ പകുതിയില്‍ 2-0ന്‌ മുന്നിലെത്താന്‍ ഇത്തിഫാഖിന്‌ സാധിച്ചു. ക്രിസ്റ്റ്യാനോയും ജാവോ ഫെലിക്‌സും ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ആ കോംബോ വര്‍ക്കൗട്ടായില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ സാദിയോ മാനെയും ഫെലിക്‌സും മികച്ച ഒത്തിണക്കം കാണിച്ചു. അല്‍ നസറിന്റെ ആദ്യ രണ്ട്‌ ഗോളുകള്‍ക്കും അസിസ്‌റ്റ്‌ ചെയ്‌ത്‌ ഫെലിക്‌സ്‌ കൈയ്യടി നേടി.

സെനഗല്‍ സ്‌ട്രൈക്കര്‍ സദിയോ മാനേയെ അല്‍ നസര്‍ ആരാധകര്‍ നെഞ്ചിലേറ്റുകയാണിപ്പോള്‍. ഗോളി ബെന്റോയെ ടീമില്‍ നിന്ന്‌ ഒഴിവാക്കാന്‍ ക്യാമ്പയിന്‍ ആരംഭിച്ച ആരാധക സംഘം സദിയോ മാനെയെ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമായും അവര്‍ ആഘോഷിക്കുന്നു. മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ ഒമ്പത്‌ പോയിന്റുമായി അല്‍ നസര്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ടീമിനെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിക്കാന്‍ പറ്റാത്തതിന്റെ നിരാശ അടുത്ത മത്സരത്തില്‍ മാറ്റാനായിരിക്കും ക്രിസ്റ്റ്യാനോയുടെ ശ്രമം.