മെല്‍ബണ്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഓസ്ട്രേലിയ 327 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റിന് 244 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 83 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്സണുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. ക്രിസ് വോക്‌സ് രണ്ടും ടോം കരാണ്‍ ഒരു വിക്കറ്റും നേടി.

ഓപ്പണര്‍ ‍ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയും(103) നായകന്‍ സ്റ്റീവ് സ്‌മിത്ത്(76), ഷോണ്‍ മാര്‍ഷ്(61) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറിയും നേടി. വാര്‍ണറുടെയും സ്മിത്തിന്‍റെയും മികവിലാണ് ഓസീസ് ഒന്നാം ദിനം മികച്ച സ്കോര്‍ പുറത്തെടുത്തത്. എന്നാല്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മികച്ച തുടക്കം നിലനിര്‍ത്താനായില്ല. ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

ടിം പെയ്നിന്‍റെ വിക്കറ്റ് സ്വന്തമാക്കിയതോടെ ജയിംസ് ആന്‍ഡേഴ്സണ്‍ വിക്കറ്റ് വേട്ടയില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം കോട്നി വാല്‍ഷിനെ(519) മറികടന്നു. മത്സരത്തോടെ ടെസ്റ്റില്‍ ആന്‍ഡേഴേ‌സന്‍റെ വിക്കറ്റ് വേട്ട 521 ആയി. ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സെന്ന നിലയിലാണ്. എഴ് റണ്‍സുമായി അലിസ്റ്റര്‍ കുക്കും 11 റണ്ണുമായി മാര്‍ക് സ്റ്റോണ്‍മാനുമാണ് ക്രീസില്‍.