ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്. അവസാന സൂപ്പർ ഫോർ പോരാട്ടത്തില്‍ പാക്കിസ്ഥാനെ തകർത്തു.  

അബുദാബി: ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെ 37 റണ്‍സിന് തോല്‍പിച്ച് ബംഗ്ലാദേശ് ഫൈനലില്‍. വിജയലക്ഷ്യമായ 240 റണ്‍സിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 202 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഇമാം ഉള്‍ ഹഖിന്‍റെ 105 പന്തില്‍ 83 റണ്‍സെടുത്ത ഒറ്റയാള്‍ പോരാട്ടം മാത്രമാണ് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കിയത്. മാലിക്ക്(30), ആസിഫ് അലി(31), ഷാഹിന്‍(14), സർഫ്രാസ്(10) എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റ്സ്മാന്‍മാരുടെ ഉയർന്ന സ്കോർ. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാന്‍ നാലും മെഹിദി ഹസന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഫൈനലില്‍ ഇന്ത്യയാണ് എതിരാളികള്‍. 

പാക്കിസ്ഥാന് 18 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഫഖർ സമാന്‍, ബാബർ അസം എന്നിവർ ഒരു റണ്ണില്‍ പുറത്തായി. നായകന്‍ സർഫ്രാസിന്‍റെ സമ്പാദ്യം പത്ത്. മികച്ച ഫോമിലായിരുന്ന മാലിക്കിനെ പുറത്താക്കാന്‍ റൂബലിന്‍റെ പന്തില്‍ മൊർത്താസ എടുത്ത ക്യാച്ച് വിധിയെഴുതി. മാലിക് പുറത്തായതോടെ ഇമാം ഒറ്റയ്ക്കായി. പിന്നീട് വന്നവരില്‍ ആസിഫ് അലി(31) മാത്രമാണ് ഇടംകൈയന്‍ ബാറ്റ്സ്മാന് ഭേദപ്പെട്ട പിന്തുണ നല്‍കിയത്. ഷദാബ്(4), നവാസ്(8) ഹസന്‍ അലി(8), ജുനൈദ്(3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാ കടുവകള്‍ ഒരവസരത്തില്‍ മൂന്ന് വിക്കറ്റിന് 12 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. ബംഗ്ലാദേശ് ഓപ്പണര്‍മാരെ പേസര്‍ മുഹമ്മദ് ആമിറിന് പകരക്കാരനായെത്തിയ ജുനൈദ് ഖാന്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ലിത്തണ്‍ ദാസ്(6), സൗമ്യ സര്‍ക്കാര്‍ എന്നിവരെ ജുനൈദ് മടക്കി. മൊമിനുല്‍ ഹഖിനെ അഞ്ച് റണ്‍സില്‍നില്‍ക്കേ ഷഹീന്‍ അഫ്രിദിയും പുറത്താക്കി. എന്നാല്‍ പിന്നാലെ നിലയുറപ്പിച്ച മുഷ്‌‌ഫീഖര്‍- മിഥുന്‍ കൂട്ടുകെട്ട് കൂടുതല്‍ പരിക്കുകളില്ലാതെ ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തി.

ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ മുഷ്ഫീഖറിന്‍റെയും 60 റൺസെടുത്ത മിഥുന്‍റെയും ഇന്നിംഗ്സാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ നല്‍കിയത്. 116 പന്തില്‍ ഒമ്പത് ബൌണ്ടറികള്‍ സഹിതമായിരുന്നു മുഷ്ഫീഖറിന്‍ തകർപ്പന്‍ ഇന്നിംഗ്സ്. എന്നാല്‍ ഷഹീന്‍റെ 42-ാം ഓവറിലെ നാലാം പന്ത് മുഷ്ഫീഖറിനും മടക്ക ടിക്കറ്റ് നല്‍കി. മഹ്മ്മദുള്ള 25 റണ്‍സും മെഹിദി 12 റണ്‍സുമെടുത്ത് പുറത്തായി. ബംഗ്ലാദേശ് സ്കോർ 48.5 ഓവറില്‍ 239-10. ജുനൈദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രിദിയും ഹസന്‍ അലിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.