ടി ട്വന്‍റിയിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയാണ് ഫിഞ്ച് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്

ഹരാരെ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഉയിര്‍പ്പിന്‍റെ പാതയില്‍. സിംബാബെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി ട്വന്‍റി ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിന്‍റെ തോളിലേറിയാണ് ഓസ്ട്രേലിയ കുതിക്കുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഓസ്ട്രേലിയ രണ്ടാം മത്സരത്തില്‍ സിംബാബെയ്ക്കെതിരെയും വിജയം കുറിച്ചു.

ടി ട്വന്‍റിയിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയാണ് ഫിഞ്ച് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. 76 പന്തില്‍ 172 റണ്‍സാണ് ഫിഞ്ച് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ തന്‍റെ 156 റണ്‍സെന്ന മികച്ച സ്കോറാണ് ഫിഞ്ച് മറികടന്നത്. 10 സിക്സും 16 ബൗണ്ടറിയും നേടിയ ഫിഞ്ച് സിംബാബെ ബൗളര്‍മാരെ നിലത്ത് നിര്‍ത്തിയില്ല.

ക്രിസ് ഗെയിലിന്‍റെ പേരിലാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ്. ഗെയിലിന്‍റെ 175 റണ്‍സെന്ന റെക്കോര്‍ഡിന് മൂന്ന് റണ്‍സ് അകലെയാണ് ഫിഞ്ച് വീണത്. ഫിഞ്ചിന്‍റെ മികവില്‍ 20 ഓവറില്‍ ഓസ്ട്രേലിയ 229 റണ്‍സാണ് അടിച്ചെടുത്തത്. സിംബാബെയും പോരാട്ടം 9 വിക്കറ്റിന് 129 റണ്‍സില്‍ അവസാനിച്ചു.