ഇരുവരും ബ്രസീലിയന്‍ ദേശീയ ടീമില്‍ കളിച്ചില്ലെങ്കിലും ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി.

ബംഗളൂരൂ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ വിജയത്തിന് ചെന്നൈയിന്‍ എഫ്‌സി നന്ദി പറയേണ്ടത് രണ്ട് ബ്രസീലിയന്‍ താരങ്ങളോട്. മൈല്‍സണ്‍ ആല്‍വസും റാഫേല്‍ അഗസ്റ്റോയും. ചെന്നൈയില്‍ നേടിയ മൂന്ന് ഗോളുകളും ബ്രസീലിയന്‍ താരങ്ങളുടെ ബൂട്ടില്‍ നിന്നായിരുന്നു.

മൈല്‍സണ്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ റാഫേല്‍ അഗസ്റ്റോ ഒന്നും സ്വന്തമാക്കി. ഇരുവരും ബ്രസീലിയന്‍ ദേശീയ ടീമില്‍ കളിച്ചില്ലെങ്കിലും ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി. ഐസ്എല്ലില്‍ മൂന്നാം സീസണാണ് ആല്‍വസിന്റേത്. 2015ല്‍ ചെന്നൈയിന്‍ എഫ്‌സിയില്‍ തുടക്കം. അടുത്ത വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍. ഈവര്‍ഷം ചെന്നൈയിന്‍ എഫ്‌സി തിരിച്ചുവിളിച്ചു.

അഗസ്റ്റോ തുടക്കം മുതല്‍ ചെന്നൈയിന്റെ മധ്യനിരയിലുണ്ട്. 2015ല്‍ ലോണിലാണ് അഗസ്‌റ്റോ ടീമിലെത്തുന്നത്. മികച്ച പ്രകടനം നടത്തിയതോടെ 2016ലും ടീമില്‍ നിലനിര്‍ത്തി. പ്രകടനം തുടര്‍ന്നതോടെ ഈ വര്‍ഷവും അഗസ്‌റ്റോ ടീമില്‍ ഇടം നേടുകയായിരുന്നു.