പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒമ്പത് മാസത്തെ വിലക്കിന് ശേഷം ബിഗ് ബാഷ് ലീഗില്‍ തിരിച്ചെത്തിയ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് നിരാശ. പെര്‍ത്ത് സ്‌കോച്ചേര്‍സിനായി കളിക്കുന്ന ബാന്‍ക്രോഫ്‌റ്റിന്

പെര്‍ത്ത്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒമ്പത് മാസത്തെ വിലക്കിന് ശേഷം ബിഗ് ബാഷ് ലീഗില്‍ തിരിച്ചെത്തിയ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് നിരാശ. പെര്‍ത്ത് സ്‌കോച്ചേര്‍സിനായി കളിക്കുന്ന ബാന്‍ക്രോഫ്‌റ്റിന് ഹെബാര്‍ട്ട് ഹറികെയ്‌ന്‍സിനെതിരെ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണെടുക്കാനായത്. ഹറികെയ്‌ന്‍സ് പേസര്‍ റിലെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്‌ഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ഇന്നലെയാണ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ബാന്‍ക്രോഫ്റ്റിന്‍റെ വിലക്ക് അവസാനിച്ചത്. ഇതോടെ 26കാരനായ താരത്തിന് അടുത്ത മത്സരത്തില്‍ തന്നെ സ്‌കോച്ചേര്‍സ് കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഇക്കാര്യം നേരത്തെ പെര്‍ത്തിന്‍റെ പരിശീലകനായ ആഡം വോഗ്‌സ് വ്യക്തമാക്കിയിരുന്നു. സീസണില്‍ സ്‌കോച്ചേര്‍സിന്‍റെ നാലാം മത്സരമായിരുന്നു ഇത്. മത്സരത്തില്‍ ഹറികെയ്‌ന്‍സ് ആറ് വിക്കറ്റിന് വിജയിച്ചു.

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു.