കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഏറ്റവും മികച്ച മൈതാനമെന്ന് വിന്‍ഡീസ് മുന്‍ താരം റിക്കാര്‍ഡോ പവല്‍. അതേസമയം വിന്‍ഡീസ് ടീമിന്‍റെ ദയനീയ തോല്‍വിയില്‍ വിമര്‍ശനവും... 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഏറ്റവും മികച്ച മൈതാനമെന്ന് വിന്‍ഡീസ് ഇതിഹാസം റിക്കാര്‍ഡോ പവല്‍. ഗ്രീന്‍ഫീല്‍ഡില്‍ നടന്ന ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ശേഷമായിരുന്നു വിന്‍ഡീസ് മുന്‍ താരത്തിന്‍റെ പ്രതികരണം. ഇതോടെ കാര്യവട്ടം സ്റ്റേഡിയത്തിന് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ- ന്യൂസീലാന്‍ഡ് ടി20യ്ക്കും വലിയ ശ്രദ്ധ ലഭിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാര്യവട്ടത്ത് ഇന്ത്യയോടേറ്റ വമ്പന്‍ തോല്‍വിയില്‍ വിന്‍ഡീസ് ടീമിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു മുന്‍ കരീബിയന്‍ താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസ് നിരാശപ്പെടുത്തിയെന്ന് റിക്കാര്‍ഡോ പവലും കാള്‍ ഹൂപ്പറും പറഞ്ഞു. വിന്‍ഡീസിന്‍റേത് ഏറ്റവും മോശം പ്രകടനങ്ങളിലൊന്നെന്നും ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കി. മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ നാല് വിക്കറ്റുമായി ജഡേജയാണ് 104 റണ്‍സില്‍ തളച്ചത്.

മറുപടി ബാറ്റിംഗില്‍ ആറ് റണ്‍സെടുത്ത ശീഖര്‍ ധവാനെ രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും പിന്തുണ നല്‍കിയ വിരാട് കോലിയും ഇന്ത്യയെ അനായാസം വിജയിപ്പിക്കുകയായിരുന്നു. രോഹിത് 63 റണ്‍സും കോലി 33 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നാല് വിക്കറ്റുമായി ജഡേജ മത്സരത്തിലെ താരമായപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പരമ്പരയിലെ താരം. പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.