ഇന്‍ഡോര്‍: ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചത് ഹര്‍ദിക് പാണ്ഡ്യയെ നേരത്തെയിറക്കിയ തന്ത്രം. അജിങ്ക്യ രഹാന പുറത്തായ ശേഷം നാലാമനായാണ് പാണ്ഡ്യ ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറില്‍ അഗറിനെ സിക്‌സറിന് പറത്തി പാണ്ഡ്യ വരവിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കി. കേദാര്‍ ജാദവിനെയും മനീഷ് പാണ്ഡെയെയും മറികടന്നായിരുന്നു പാണ്ഡ്യയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 

പാണ്ഡ്യ 72 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും നാല് സിക്സുകളുമടക്കം 78 റണ്‍സെടുത്തു. ഓസീസ് ബോളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിട്ട പാണ്ഡ്യ നേടിയ നാല് സിക്‌സുകളും സ്‌പിന്നറായ അഗറിനെതിരെയായിരുന്നു. 45-ാം ഓവറില്‍ പാറ്റ് കമ്മിണ്‍സിന്‍റെ പന്തില്‍ കെയ്ന്‍ റിച്ചാഡ്‌സിന് ക്യാച്ച് നല്‍കി ഹര്‍ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.