ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവമാണ് ഇന്ത്യക്ക് സാധ്യതകള്‍ നല്‍കുന്നത്...

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് ഇക്കുറിയെന്നാണ് വിലയിരുത്തല്‍. ഓസീസ് ബാറ്റിംഗ് നെടുംതൂണുകളായ മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവമാണ് ഇന്ത്യക്ക് സാധ്യതകള്‍ നല്‍കുന്നത്. എന്നാല്‍ ഇരു സൂപ്പര്‍ താരങ്ങളുമില്ലെങ്കിലും ഓസ്‌ട്രേലിയ ശക്തരാണെന്ന് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ പറയുന്നു. 

ഓസ്‌ട്രേലിയ ദുര്‍ബലരല്ല. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഏത് ടീമും മികച്ചതായിരിക്കും. അവരെ നിസാരവല്‍ക്കരിക്കാന്‍ താല്‍പര്യമില്ല. സ്‌മിത്തും വാര്‍ണറും ഇല്ലാത്തത് അവരെ ദുര്‍ബലരാക്കുന്നില്ല. അതിശക്തമായ ബൗളിംഗ് അറ്റാക്ക് ഓസീസിനുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ മികച്ച ബൗളിംഗ് നിര വേണം. അതിനാല്‍ ഓസ്‌ട്രേലിയ തന്നെയാണ് ഈ പരമ്പരയിലെ ഫേവറ്റുകള്‍.

ടീം ഗെയിമിലൂടെ മാത്രമേ വിജയിക്കാനാകൂ. ബാറ്റേന്തുന്ന എല്ലാവരും നിര്‍ണായക സംഭാവനകള്‍ നല്‍കണം. വമ്പന്‍ കൂട്ടുകെട്ടുകളുണ്ടാകണം. ഓസ്‌ട്രേലിയയില്‍ ഇത് ഉപകരിക്കുമെന്നും ഇന്ത്യന്‍ ഉപനായകന്‍ അഡ്‌ലെയ്‌ഡില്‍ പറഞ്ഞു.