ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മികച്ച പ്രകടനത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം നേടിയത്.

അര്‍ധ സെഞ്ചുറി നേടി പുറത്താകാതെനിന്ന ധോണിയും (78) ഫോം തുടര്‍ന്ന ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെയും (72) മികവിലാണ് ജയം.
ആദ്യബാറ്റ് ചെയ്ത ഇന്ത്യ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. 

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും ആര്‍.അശ്വിനും ചേര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു. ധോണിയാണ് മാന്‍ ഓഫ് ദ് മാച്ച്. ജേസന്‍ മുഹമ്മദ് (40), റോമാന്‍ പവല്‍ (30), ഷായ് ഹോപ് (24) എന്നിവര്‍ക്കു മാത്രമേ വിന്‍ഡീസ് നിരയില്‍ തിളങ്ങാനായൊള്ളൂ. 

ഇതോടെ അഞ്ചു മല്‍സര പരമ്പരയില്‍ ഇന്ത്യയ്ക്ക് 20ന്റെ ലീഡായി. ഒരു മല്‍സരം മഴയില്‍ നഷ്ടപ്പെട്ടിരുന്നു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ നാലിന് 251. വിന്‍ഡീസ് 38.1 ഓവറില്‍ 158.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മെല്ലെയായിരുന്നു. 20 ഓവറില്‍ രണ്ടിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. 27ാം ഓവറില്‍ ടീം സ്‌കോര്‍ നൂറു കടന്നതോടെ യുവരാജ് (55 പന്തില്‍ 39) പുറത്തായി. രഹാനെയും പോയതോടെ കേദാര്‍ ജാദവും ധോണിയും ഒത്തുചേര്‍ന്നാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തിയത്.