ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 536ന് ഡിക്ലയര്‍ഡ്; ശ്രീലങ്ക മൂന്നിന് 131
ദില്ലി: ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യയുടെ 536 റൺസ് പിന്തുടരുന്ന ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ലങ്ക മൂന്ന് വിക്കറ്റിന് 131 റൺസ്എന്ന നിലയിലാണ്. ലങ്ക ഇപ്പോള്‍ ഇന്ത്യയെക്കാൾ 405 റൺസ് പിന്നിലാണ്. കരുണരത്നെ(0) , പെരേര(42), ഡിസിൽവ(1) എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
ഇന്ത്യക്കായി ഷമി, ഇശാന്ത്, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 57 റൺസുമായി മാത്യൂസും 25 റൺസുമായി ചണ്ഡിമലും ക്രീസിലുണ്ട്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നായകന്‍ വിരാട് കോലിയുടെ ഇരട്ടസെഞ്ച്വറിയുടെയും(243) മുരളി വിജയുടെ സെഞ്ച്വറിയുടെയും(155) ബലത്തില്‍ ഏഴിന് 536 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്താല്‍ ഇന്ത്യൻ ക്യപ്റ്റൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യയുയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കക്ക് ആദ്യ പന്തില്‍ തന്നെ കരുണരത്നെയെ നഷ്ടമായി. ലങ്കന്‍ സ്കോര്‍ 14ല്‍ നില്‍ക്കേ ഡിസില്‍വയും 75ല്‍ നില്‍ക്കേ പെരേരയും പുറത്തായി. പിന്നീട് എയ്ഞ്ചലോ മാത്യൂസും നായകന്‍ ദിനേശ് ചന്ദിമലുമാണ് സന്ദര്‍ശകരുടെ വിക്കറ്റ് വീഴ്ച്ച തടഞ്ഞത്.
പുകമഞ്ഞിനാല്‍ ശ്രീലങ്കൻ താരങ്ങൾ മാസ്ക് ധരിച്ചാണ് കളിക്കാനിറങ്ങിയത്. പല താരങ്ങളും ശാരീരിക പ്രശ്നങ്ങളുമായി വലഞ്ഞതോടെ കളി പല തവണ നർത്തി വയ്ക്കേണ്ടി വന്നു. ഡോക്ടർമാർ പലകുറി ഗ്രൗണ്ടിൽ ചികിത്സ നൽകി. പ്രധാന ബോളർമാരായ സുരംഗ ലക്മൽ, ലഹിരു ഗാമേജ് കളിക്കാനാകാതെ മൈതാനം വിട്ടതോടെ കളിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായി. തുടര്‍ന്നാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ഇരട്ട സെഞ്ചുറി നേടിയ കോലി, നായക പദവിയിലിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരട്ടശതകം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. നായകനായ ശേഷം ആറാമത്തെ ഇരട്ടശതകമാണ് കോലി നേടിയത്. ലാറ ക്യാപ്റ്റനായിരുന്നപ്പോള്‍ അഞ്ച് ഇരട്ടശതകം നേടിയിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഇരട്ടശതകം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി പേരിലാക്കി.