പിച്ചിലൂടെ ഓടിയതിന് സ്റ്റാര്‍ക്ക് അമ്പയര്‍ ഇയാന്‍ ഗ്ലൗഡിനോട് പരാതി പറയുകയും ചെയ്തു. സ്റ്റാര്‍ക്ക് എറിഞ്ഞ അടുത്ത പന്ത് രോഷം മുഴുവന്‍ പ്രകടമാക്കുന്നതായിരുന്നു. 145.7 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച റിഷഭ് പന്തിന് പിഴച്ചെങ്കിലും ഒരു റണ്‍ ഓടിയെടുത്തു

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ കളിക്കാര്‍ തമ്മിലുള്ള വാക്പോര് തുടരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം രോഹിത് ശര്‍മയെ സിക്സടിക്കാന്‍ വെല്ലുവിളിച്ച ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിന് പിന്നാലെ റിഷഭ് പന്തിനെതിരെ മിച്ചല്‍ സ്റ്റാര്‍ക്കും ചൂടായി. സ്റ്റാര്‍ക്ക് എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 167-ാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയമായ സംഭവം.

സ്റ്റാര്‍ക്കിന്റെ യോര്‍ക്കര്‍ റിഷഭ് പന്ത് കവറിലേക്ക് കളിച്ച് രണ്ട് റണ്‍ ഓടിയെടുത്തു. എന്നാല്‍ ആദ്യ റണ്ണിനായി ഓടുമ്പോള്‍ റിഷഭ് പന്ത് പിച്ചിലെ അപകടമേഖലയില്‍ കൂടി ഓടിയതാണ് സ്റ്റാര്‍ക്കിനെ ചൊടിപ്പിച്ചത്. ''He’s f***ing done it again mate.” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ സ്റ്റാര്‍ക്ക് റിഷഭ് പന്തിനുനേരെ തിരിഞ്ഞ് നിങ്ങളെന്താ ബധിരനാണോ എന്നും ചോദിച്ചു.

Scroll to load tweet…

തുടര്‍ന്ന് പിച്ചിലൂടെ ഓടിയതിന് സ്റ്റാര്‍ക്ക് അമ്പയര്‍ ഇയാന്‍ ഗ്ലൗഡിനോട് പരാതി പറയുകയും ചെയ്തു. സ്റ്റാര്‍ക്ക് എറിഞ്ഞ അടുത്ത പന്ത് രോഷം മുഴുവന്‍ പ്രകടമാക്കുന്നതായിരുന്നു. 145.7 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച റിഷഭ് പന്തിന് പിഴച്ചെങ്കിലും ഒരു റണ്‍ ഓടിയെടുത്തു. സ്റ്റാര്‍ക്കിന്റെ അടുത്ത ഓവറില്‍ സമാനമായ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച റിഷഭ് പന്തിന് പക്ഷെ പിഴച്ചു. സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജക്ക് ക്യാച്ച് നല്‍കി റിഷഭ് പന്ത് മടങ്ങി.