ഇന്‍ഡോര്‍: ചത്തത് കീചനെങ്കില്‍ കൊന്നത് കീചകന്‍ തന്നെയെന്ന ചൊല്ലിന് ക്രിക്കറ്റില്‍ പുതിയ പതിപ്പ് വന്നിരിക്കുന്നു. വീണത് മാക്സ്‌വെല്ലെങ്കില്‍ വിക്കറ്റ് ചാഹലിന് തന്നെ എന്നതാണത്. ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മാക്സ്‌വെല്ലിനെ വീഴ്‌ത്തിയത് ചാഹലിന്റെ കുത്തിത്തിരിഞ്ഞ പന്തുകളായിരുന്നു. ചാഹലിന്റെ പന്തില്‍ രണ്ടു തവണ ധോണിയുടെ മിന്നല്‍ തവണ സ്റ്റംപിംഗിലാണ് മാക്സ്‌വെല്‍ പുറത്തായതെങ്കില്‍ ഒരുതവണ ക്യാച്ച് നല്‍കി പുറത്തായി.

മഴ തടസപ്പെടുത്തിയ ചെന്നൈ ഏകദിനത്തില്‍ 18 പന്തില്‍ 38 റണ്‍സുമായി ഇന്ത്യയുടെ മനസില്‍ തീ കോരിയിട്ടപ്പോഴാണ് ചാഹല്‍ ആദ്യം മാക്സ്‌വെല്ലിനെ വീഴ്‌ത്തിയത്. കുല്‍ദീപ് യാദവിന്റെ അകത്തേക്ക് കുത്തിത്തിരിയുന്ന പന്തുകള്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ഇന്ത്യയെ ഞെട്ടിച്ച മാക്സ്‌വെല്ലിനെ പുറത്തേക്ക് കുത്തിത്തിരഞ്ഞ പന്തില്‍ മനീഷ് പാണ്ഡെ പിടികൂടി.

കൊല്‍ക്കത്ത ഏകദിനത്തില്‍ ചാഹലിനെ ഫ്രണ്ട് ഫൂട്ടില്‍ കയറി കളിക്കാന്‍ ശ്രമിച്ച മാക്സ്‌വെല്ലിനെ കബളിപ്പിച്ച് പന്ത് കാലിനിടയിലൂടെ ധോണിയുടെ കൈകളിലെത്തി. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ധോണി സ്റ്റംപിളക്കി. മൂന്നാം ഏകദിനത്തില്‍ ചാഹലിനോട് കണക്കുതീര്‍ക്കാനുറച്ചാണ് മാക്സ്‌വെല്‍ ഇറങ്ങിയത്. സ്മിത്തും ഫിഞ്ചും ചേര്‍ന്ന് അടിച്ചു തര്‍ത്തതതിനാല്‍ അവസാന ഓവറുകളിലാണ് മാക്സ്‌വെല്‍ ക്രീസിലെത്തിയത്. എന്തായാലും മാക്സ്‌വെല്ലിനായി ചാഹലിന്റെ രണ്ടോവര്‍ കോലി കരുതിവെച്ചിരുന്നു. മാക്സ്‌വെല്‍ ക്രീസിലെത്തിയ ഉടന്‍ ചാഹലിനെ കോലി ബൗളിംഗിന് വിളിച്ചു.

കഴിഞ്ഞ രണ്ടുകളിയിലെ കണക്കു തീര്‍ക്കാനായി ചാഹലിനെതിരെ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ മാക്സ്‌വെല്ലിന് പതിവുപോലെ പുറത്തേക്ക് കുത്തിത്തിരിഞ്ഞ പന്തില്‍ കണക്കൂക്കൂട്ടല്‍ പിഴച്ചു. ധോണിയുടെ മിന്നല്‍ സ്റ്റംപിംഗുകൂടിയാപ്പോള്‍ മാക്സ്‌വെല്‍ ഇത്തവണയും ചാഹലിന് മുമ്പില്‍ അടിതെറ്റി വീണു. അങ്ങനെ, വീണത് മാക്സ്‌വെല്ലെങ്കില്‍ വിക്കറ്റിന് ചാഹലിന് തന്നെയെന്ന ചോല്ല് അന്വര്‍ത്ഥമായി.