ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരാടും. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍  ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരാടും. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍ ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.

രണ്ട് വര്‍ഷം മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത് ഇന്ത്യയുെ ബംഗ്ലാദേശും തന്നെയായിരുന്നു. മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ടീമിന് പുറത്തിരിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. മധ്യഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനും വിക്കറ്റെടുക്കാനും കഴിവുള്ള ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കുന്ന കേദാര്‍ ജാദവിന്റെ സുവര്‍ണ കൈകളുമാണ് ഇന്ത്യയയുടെ ശക്തി. ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി ചേരുന്നതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പമാകും.

മറുവശത്ത് പരിക്കിന്റെ പിടിയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. എങ്കിലും മുഷ്ഫീഖറിന്റെയും മുസ്തഫിസുറിന്റെയും ഫോം ബംഗ്ലാദേശിനും പ്രതീക്ഷ പകരുന്നതാണ്.

ഇന്ത്യക്കാകട്ടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്നേറ്റ കനത്ത തോല്‍വി മറക്കാന്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇവിടെ കിരീടം നേടിയാല്‍ അത് അടുത്ത ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാകും. ഈ ടൂര്‍ണമെന്റില്‍ ബാറ്റ് കൊണ്ട് ഇതുവരെ തിളങ്ങാതിരുന്ന ധോണിയുടെ പ്രകടനവും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. മികച്ച തുടക്കം ലഭിച്ചില്ലെങ്കില്‍ മുസ്തഫിസുറും റൂബല്‍ ഹൊസൈനും മഷ്ഫറി മൊര്‍ത്താസയും അടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യന്‍ മധ്യനിരയെ പരീക്ഷിക്കുമെന്നുറപ്പ്.