ധരംശാലയിൽ ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യ നാണംകെട്ടെങ്കിലും മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ മുൻ നായകൻ മഹേന്ദ്രസിങ് ധോണി ആരാധകരുടെ മനം കവർന്നിരുന്നു. മൂന്ന് മൽസരങ്ങൾ അടങ്ങിയ പരമ്പരയിൽ നിർണായകമാകുന്ന മൊഹാലിയിലെ രണ്ടാം ഏകദിനം ധോണിക്ക് കരിയറിൽ സുപ്രധാന നാഴികക്കല്ലായി മാറും.
മൊഹാലി മൽസരത്തോടെ ഇന്ത്യക്ക് വേണ്ടി കൂടുതൽ ഏകദിനം കളിച്ചവരിൽ മുൻ നായകൻ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണി എത്തും. 311 ഏകദിനങ്ങളിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്കായി പാഡണിഞ്ഞത്. സച്ചിൻ ടെൻഡുൽക്കറാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിനം കളിച്ച താരം.
463 ഏകദിനം കളിച്ച സച്ചിന്റെ പേരിൽ തന്നെയാണ് ലോക റൊക്കോർഡും. ഇന്ത്യയിൽ സച്ചിന് പിറകിലായി രാഹുൽ ദ്രാവിഡും മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീനുമാണുള്ളത്. 36കാരനായ ധോണിക്ക് 106 റൺസ് കൂടി നേടാനായാൽ ഏകദനിത്തിൽ പതിനായിരം റൺസ് തികക്കാനുമാകും
