സഞ്ജുവിന് 45 പന്തില്‍ 92 റണ്‍സ് ബാംഗ്ലൂരിന് 218 റണ്‍സ് വിജയലക്ഷ്യം

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 218 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം റണ്‍റേറ്റ് കുറഞ്ഞ രാജസ്ഥാനെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സഞ്ജു സാംസനാണ് കൂറ്റന്‍ സ്കോറിലെക്ക് നയിച്ചത്. 45 പന്തില്‍ 10 സിക്സും രണ്ട് ബൗണ്ടറിയും സഹിതം സഞ്ജു പുറത്താകാതെ 92 റണ്‍സെടുത്തു.

രാജസ്ഥാന് ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും ആര്‍സി ഷോര്‍ട്ടും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഷോര്‍ട്ട് ഇഴഞ്ഞെങ്കിലും രഹാനെ റണ്‍റേറ്റ് ഉയര്‍ത്തി. എന്നാല്‍ രഹാനെയും(36) ഷോര്‍ട്ടിനെയും(11) നഷ്ടമായതോടെ രാജസ്ഥാന്‍ റോയല്‍സ് പ്രതിരോധത്തിലായി. പിന്നീട് മലയാളി താരം സഞ്ജു സാംസണും ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും രാജസ്ഥാനെ 100 കടത്തി. 16 ഓവറില്‍ ടീം 150 പിന്നിട്ടു. 13-ാം ഓവറിലെ രണ്ടാം പന്തില്‍ 27 റണ്‍സെടുത്ത സ്റ്റോക്സ് പുറത്ത്.

എന്നാല്‍ മൂന്നാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സഞ്ജുവിനെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. ബൗളര്‍മാരെ തലങ്ങുവിലങ്ങും പ്രഹരിച്ച സഞ്ജു വി സാംസണ്‍ 34 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി. രാജസ്ഥാന് 18.2 ഓവറില്‍ 14 പന്തില്‍ 23 റണ്‍സെടുത്ത ബട്ട്‌ലറെ നഷ്ടമായി. എന്നാല്‍ പതറാതെ കളിച്ച സഞ്ജു അവസാന ഓവറില്‍ രണ്ട് സിക്സര്‍ പറത്തി. സഞ്ജുവിന്‍റെ മികവില്‍ അവസാന നാല് ഓവറില്‍ 75 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്. ബാംഗ്ലൂരിനായി വോക്‌സും ചഹലും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.