ഇരുവരും ചേര്‍ന്ന് 102 പന്തില്‍ നേടിയത് 176 റണ്‍സ് പന്തിന്‍റെ വെടിക്കെട്ടിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല

ദില്ലി: ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍. പന്തിന്‍റെ വെടിക്കെട്ടിന് ധവാന്‍- വില്യംസണ്‍ സഖ്യം തക്ക മറുപടി നല്‍കിയപ്പോള്‍ സണ്‍റൈസേഴ്സ് അനായാസം ജയിക്കുകയായിരുന്നു. ഡെയര്‍ഡെവിള്‍സ് ഉയര്‍ത്തിയ റണ്‍സ് 188 വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്സ് അടിച്ചെടുത്തു. ധവാന്‍ 50 പന്തില്‍ 92 റണ്‍സുമായും വില്യംസണ്‍ 53 പന്തില്‍ 80 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയിലാണ് ഡല്‍ഹി മികച്ച സ്‌കോറിലെത്തിയത്. ടോസ് നേടി ബാറ്റിംഗാരംഭിച്ച ഡല്‍ഹിക്ക് തുടക്കം പാളി. മുന്‍നിരയിലെ കരുത്തരായ പൃഥ്വി ഷാ(9), ജെയ്സണ്‍ റോയ്(11), ശ്രേയാസ് അയ്യര്‍(3) എന്നിവര്‍ അതിവേഗം മടങ്ങി. സ്‌പിന്നര്‍ ഷാക്കിബാണ് ഓപ്പണര്‍മാരെ പുറത്താക്കിയത്. ശ്രേയാസ് റണൗട്ടായി. ഇതോടെ എട്ട് ഓവറില്‍ 44 റണ്‍സിന് മൂന്ന് വിക്കറ്റിന് എന്ന നിലയില്‍ ഡെയര്‍ഡെവിള്‍സ് തകര്‍ന്നു. 

എന്നാല്‍ ഹര്‍ഷാല്‍ പട്ടേലിനെ കൂട്ടുപിടിച്ച് പന്ത് അടിതുടങ്ങിയതോടെ ഡല്‍ഹി സ്കോറുയര്‍ത്തുകയായിരുന്നു. 63 പന്തില്‍ 15 ഫോറും ഏഴ് ബൗണ്ടറിയും സഹിതം പന്ത് 128 റണ്‍സെടുത്തു. ഈ ഐപിഎല്ലിലെ ഉയര്‍‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണിത്. അവസാന ഓവറില്‍ ഭുവിക്കെതിരെ മൂന്ന് സിക്സടക്കം 26 റണ്‍സ് നേടി പന്ത് ഡല്‍ഹി ഇന്നിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187ല്‍ അവസാനിപ്പിച്ചു. ഹര്‍ഷാല്‍(24), മാക്സ്‌വെല്‍(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍

മറുപടി ബാറ്റിംഗില്‍ ഹെയ്‌ല്‍സിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ധവാന്‍- വില്യംസണ്‍ സഖ്യം സണ്‍റൈസേഴ്സിന് സ്വപ്‌നതുല്യ കൂട്ടുകെട്ട് സമ്മാനിക്കുകയായിരുന്നു. ഇതോടെ പന്തിന്‍റെ വെടിക്കെട്ടില്‍ തിളങ്ങിയ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 14 റണ്‍സെടുത്ത ഹെയ്ല്‍സ് മാത്രമാണ് പുറത്തായത്. പവര്‍ പ്ലേയില്‍ 61 റണ്‍സെടുത്ത സണ്‍റൈസേഴ്സ് 10 ഓവറില്‍ 91ലെത്തി. 13 ഓവറില്‍ ആദ്യ പന്തില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. 

പതിനഞ്ചാം ഓവറില്‍ 150 കടന്നതോടെ അവസാന 30 പന്തില്‍ സണ്‍റൈസേഴ്സിന് ജയിക്കാന്‍ 36 റണ്‍സ് മാത്രം മതിയെന്നായി. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സ് നേടി വിജയലക്ഷ്യം 24 പന്തില്‍ 24 ആയി സണ്‍റൈസേഴ്‌സ് ചുരുക്കി. 17-ാം ഓവറില്‍ ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 150 കടന്നു. ഇതോടെ ഡല്‍ഹിയുടെ വിജയപ്രതീക്ഷകള്‍ ബൗണ്ടറിക്ക് പുറത്തായി. അവസാന രണ്ട് ഓവറില്‍ എട്ട് റണ്‍സ് വേണ്ടിയിരുന്ന സണ്‍റൈസേഴ്സിനെ അനായാസം ഇരുവരും വിജയിപ്പിച്ചു.