മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം സീസണിന്‍റെ സമയക്രമത്തില്‍ അതൃപ്‌തി അറിയിച്ച് ടീമുകള്‍. ഏപ്രില്‍ ഏഴിന് മുംബൈയില്‍ ആരംഭിക്കുന്ന ലീഗിന്‍റെ സംപ്രേക്ഷണ സമയം മാറ്റണമെന്ന് ടീമുകള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. ആദ്യ മത്സരം വൈകിട്ട് അഞ്ചരയ്ക്കും രണ്ടാം മത്സരം ഏഴിനും നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 

കഴിഞ്ഞ സീസണില്‍ എട്ട് മണിക്കായിരുന്ന മത്സരമാണ് ഇക്കുറി ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. മത്സര സമയത്തില്‍ മാറ്റം വരുത്തണമെന്ന സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്‍റെ ആവശ്യപ്രകാരമാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. ഒന്നിലധികം ചാനലുകള്‍ ഉള്ളതിനാല്‍ തടസം കൂടാതെ സംപ്രേക്ഷണം നടത്താനാകുമെന്ന് ബിസിസിഐയെ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് അറിയിച്ചിരുന്നു.

നിലവിലെ സമയപ്രകാരം ഐപിഎല്‍ മത്സരങ്ങള്‍ നടക്കുകയാണെങ്കില്‍ രണ്ട് മത്സരങ്ങളുള്ള ദിവസം ഒന്നരമണിക്കൂര്‍ വീതം ഇരു മത്സരങ്ങളില്‍ നിന്നും കാണികള്‍ക്ക് നഷ്ടമാകും. ഇതാണ് ടീം ഉടമകളെ ആശങ്കയിലാഴ്ത്തുന്നത്. 16000 കോടി രൂപ മുടക്കി സ്റ്റാര്‍ ഇന്ത്യയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.