അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ ശ്രമിക്കുന്ന മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്ക് തിരിച്ചടിയായി മോശം ഫോം. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി നിരവധി ഇന്നിംഗ്‌സുകളിലാണ് റെയ്‌ന മോശം പ്രകടനം കാഴ്ച്ചവെക്കുന്നത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ പൂജ്യനായാണ് റെയ്‌ന മടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഉത്തര്‍ പ്രദേശ് നായകന്‍ കൂടിയായ റെയ്‌ന മടങ്ങുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ കേവലം 271 റണ്‍സിന് ഉത്തര്‍ പ്രദേശ് പുറത്താകുകയും ചെയ്തു.

ഇതാദ്യമായല്ല റെയ്‌ന മോശം പ്രകടനം കാഴ്ച്ചവെക്കുന്നത്. റെയില്‍വേസുമായി ഉത്തര്‍പ്രദേശിന്റെ കഴിഞ്ഞ മത്സരത്തിലും റെയ്‌നയ്ക്ക് കാര്യമായ സംഭാവനയൊന്നും നല്‍കാനായില്ല. ആദ്യ ഇന്നിംഗ്‌സ് ആറ് റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ 29 റണ്‍സിനും പുറത്തായി.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ലൂ നായകനായിരുന്ന റെയ്‌ന മൂന്ന് മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാനായത്. 52, 40, 45, 1 എന്നിങ്ങനെയായിരുന്നു റെയ്‌നയുടെ പ്രകടനം. നേരത്തെ ബംഗളൂരുവില്‍ വെച്ച് നടന്ന യോയോ ടെസ്റ്റിലും റെയ്‌ന പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് താരത്തിന് ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുളള ടീമില്‍ ഇടംപിടിക്കാനുളള സാധ്യതയും നഷ്ടമായത്.