ഐഎസ്‍എല്‍ നാലാം പതിപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്‍സിന് സമനില. ഐ ലീഗ് ടീമായ ഗോകുലം എഫ്‍സിയാണ് ബ്ളാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. പതിനേഴിന് കൊൽക്കത്തയുമായാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

സ്‍പെയിനിൽ ഒരു മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് നാട്ടിലെത്തിയ ബ്ലാസ്റ്റേഴ്‍സ് സമനിലയോടെയാണ് സന്നാഹ മത്സരം തുടങ്ങിയത്. ഐ ലീഗ് ടീമായ ഗോകുലം എഫ്‍സി ഗോൾ രഹിത സമനിലയിൽ ബ്ലാസ്റ്റേഴ്‍സിനെ തളച്ചു. ഇയാൻ ഹ്യൂം, ദിമിതർ ബെർബറ്റോവ്, സി.കെ വിനീത്, പെക്യൂസൻ അടക്കമുള്ള പ്രമുഖരെല്ലാം സന്നാഹ മത്സരത്തിൽ കളത്തിലിറങ്ങി. ഗോൾ കീപ്പർ റച്ചൂബ്ക മികച്ച ചില സേവുകളുമായി ആരാധകരെ ആദ്യ സന്നാഹ മത്സരത്തിൽ തന്നെ കയ്യിലെടുത്തു.

പനമ്പള്ളി സ്പോട് കൗൺസിൽ സ്റ്റേഡിയത്തിലായിരുന്നു സന്നാഹ മത്സരം. ഈ മാസം പതിനേഴിന് കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്‍സുമാണ് ഏറ്റുമുട്ടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ അസി. കോച്ച് റെനി മ്യൂലൻസ്റ്റിനാണ് ഇത്തവണ കേരള ബ്ലാസ്റ്റേസിനെ പരിശീലിപ്പിക്കുന്നത്. മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. കൗണ്ടർ ടിക്കറ്റുകൾ തിങ്കളാഴ്‍ചയോടെ ആരംഭിക്കുമെന്നാണ് സൂചന. 39,000 കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും.