ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി ലിന്‍ഫോര്‍ഡ് ക്രിസ്റ്റി
ദില്ലി: ഇന്ത്യയില്‍ നിന്ന് മികച്ച അത്‍ലറ്റുകൾ ഉണ്ടാകത്തതിന് കാരണം വിദേശപരിശീലകരുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമെന്ന് അത്ലറ്റിക് ഇതിഹാസം ലിന്‍ഫോര്‍ഡ് ക്രിസ്റ്റി. ഓട്ടം ആസ്വദിക്കാന്‍ കഴിയാതെ വന്നത് കൊണ്ടാണ് ഉസൈന്‍ ബോള്‍ട്ട് വിട പറഞ്ഞതെന്നും അദ്ദേഹത്തിന്‍റെ പിൻഗാമി ആരാകുമെന്ന് പ്രവചിക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ഏഷ്യാനറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിന്‍ഫോര്‍ഡ് ക്രിസ്റ്റി.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. പിന്നെ രാജ്യത്തിന് പുറത്ത് നിന്ന് പരിശീലകരെ കൊണ്ടു വരുന്നതും വെല്ലുവിളിയാണ്. എങ്കിലേ മാറ്റമുണ്ടാകൂ. ഒരു കോടി 30 ലക്ഷം ജനങ്ങള് ഇന്ത്യയിലുണ്ട്. ഇവരില്‍ നിന്ന് മികച്ചവരെ കണ്ടെത്തി എടുക്കേണ്ടത് സര്ക്കാരിന്‍റെ ജോലിയാണെന്നും ലിന്‍ഫോര്‍ഡ് പറയുന്നു. പിടി ഉഷ മഹത്തായ അത് ലറ്റായിരുന്നു. ഇവരെപോലുള്ളവര്‍ നമുക്ക് ചുറ്റും ഇനിയുമുണ്ടെന്നും ലിന്‍ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഓട്ടം ആസ്വദിക്കാന്‍ കഴിയാത്ത ഒരു ഘട്ടം എത്തിയപ്പോഴാണ് ഉസൈന്‍ ബോള്‍ട്ട് വിട പറഞ്ഞത്. അത് സ്വാഭാവികമാണ്. അടുത്ത രാജാവിനെ പ്രവചിക്കുക പക്ഷെ എളുപ്പമല്ല കാര്യമല്ലെന്നു ലിന്‍ഫോര്‍ഡ് വിലയിരുത്തുന്നു. കാനഡയുടെ ആന്ദ്രേ ഗ്രാസ്സെ ഉണ്ട്. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍നിന്നും താരങ്ങളുണ്ട്. എല്ലാവരും രാജാവാകാന്‍ ശ്രമിക്കുമ്പോള്‍ ഒന്നും പ്രവചിക്കാനാവത്ത അവസ്ഥയാണെന്നും ലിന്‍ഫോര്‍ഡ് പറയുന്നു.