ശതാബ്ദി കോപ്പ അമേരിക്ക ഫൈനലില്‍ ചിലെയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന കീഴടങ്ങിയതിന് പിന്നാലെ, ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസിയെ ആര്‍ക്കും പെട്ടെന്ന് മറക്കാനാകില്ല. പിന്നീട് കളിത്തട്ടിലേക്ക് മടങ്ങിയെത്തിയ അതേ മെസി, ഇന്ന് അര്‍ജന്റീനയ്‌ക്ക് ജീവശ്വാസം പകര്‍ന്നിരിക്കുന്നു. ഫുട്ബോള്‍ നിശ്വസിക്കുന്ന ഒരു രാഷ്‌ട്രം മുഴുവന്‍ ഇന്ന് മെസിയെന്ന പ്രതിഭയെ എഴുന്നേറ്റുനിന്ന് നമിക്കുകയാണ്. ലോകകപ്പ് യോഗ്യത ത്രിശങ്കുവിലായ അര്‍ജന്റീനയെ മരണത്തില്‍നിന്ന് രക്ഷിച്ച വീരനായകനാണ് ഇന്ന് മെസി.

തിളങ്ങുന്ന ഹാട്രിക്കുമായി മെസി ആഞ്ഞടിച്ചപ്പോള്‍ 3-1നാണ് അര്‍ജന്റീന ജയിച്ചുകയറിയത്. 12, 20, 62 മിനിട്ടുകളിലാണ് മെസി അര്‍ജന്റീനയ്‌ക്ക് ജീവവായു പകര്‍ന്ന ഗോളുകള്‍ നേടിയത്. ഇക്വഡോറിനെതിരായ മല്‍സരം സമനില ആയാല്‍പ്പോലും അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിക്കുമായിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ പന്തു തട്ടാന്‍ ഇറങ്ങിയപ്പോള്‍ കടുത്ത ആരാധകര്‍ പോലും ഇത്തരമൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചുകാണില്ല.

എന്നാല്‍ മെസി എന്ന ഇതിഹാസതുല്യനായ മനുഷ്യന്റെ മാന്ത്രികസ്‌പര്‍ശം അര്‍ജന്റീനയെ ജേതാക്കളാക്കി മാറ്റുകയായിരുന്നു. ക്ലബിനുവേണ്ടി കളിക്കുന്ന കളി രാജ്യത്തിനുവേണ്ടി പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് കൂടിയാണ് ഇന്ന് നേടിയ ഹാട്രിക്കിലൂടെ മെസിചുട്ട മറുപടി നല്‍കിയിരിക്കുന്നത്.