മിസ്ബാ ഉള്‍ ഹഖിന്‍റെ സ്കൂപ്പ് ഷോട്ടിലാണ് പാക്കിസ്ഥാന്‍ ലോകകപ്പ് കൈവിട്ടത് ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വിയെ കുറിച്ച് മിസ്ബാഹ് പറയുന്നതിങ്ങനെ

ലാഹോര്‍: ആദ്യ ടി20 ലോകകപ്പില്‍ പാരമ്പര്യവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തിയത് ആരാധകര്‍ക്ക് മറക്കാനാവില്ല. എസ് ശ്രീശാന്തിന്‍റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഇന്ത്യ വിജയമുറപ്പിച്ചത് എന്നതിനാല്‍ മലയാളികള്‍ക്കും പ്രിയങ്കരമാണ് ഈ കലാശപ്പോര്. ജോഗീന്ദര്‍ ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ മിസ്ബാ ഉള്‍ ഹഖിന്‍റെ സ്കൂപ്പ് ഷോട്ട് ശ്രമം ശ്രീശാന്തിന്‍റെ കൈകളില്‍ അവസാനിച്ചതോടെയാണ് ഇന്ത്യ ലോക കിരീടമുയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യയ്ക്കെതിരായ തോല്‍വിയെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മിസ്ബാ ഉള്‍ ഹഖ്. ജൊഗീന്ദറിനെതിരെ സ്കൂപ്പ് ഷോട്ട് കളിക്കാനുള്ള തന്‍റെ തീരുമാനത്തില്‍ ഖേദമില്ലെന്ന് മുന്‍ പാക് നായകന്‍ പറയുന്നു. കുറച്ച് ദിവസത്തോളം ആ ഷോട്ട് വേദനിപ്പിച്ചിരുന്നതായും, എന്നാല്‍ പിന്നീട് അതില്‍ നിന്ന് സ്വാഭാവികമായി കരകയറിയതായി മിസ്ബാഹ് പറയുന്നു. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗംഭീറിന്‍റെ 75 റണ്‍സ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 എടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന് വിജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കേ നായകന്‍ എംഎസ് ധോണി മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മ്മയെ പന്തേല്‍പിച്ചു. അവസാന നാല് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കേ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച മിസ്ബാഹിന്‍റെ ശ്രമം ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്‍റെ കൈകളില്‍ അവസാനിക്കുകയായിരിക്കുന്നു.