ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയുള്ള എംഎസ് ധോണി നായക സ്ഥാനം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം പുറത്ത്.  

ലണ്ടന്‍: എക്കാലത്തെയും മികച്ച നായകന്‍മാരുടെ നിരയില്‍ സ്ഥാനം പിടിച്ച മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റന്‍റെ തൊപ്പി ഉപേക്ഷിച്ചത് അപ്രതീക്ഷിതമായായിരുന്നു. ആദ്യം ടെസ്റ്റ്, പിന്നെ ഏകദിന- ടി20 നായക സ്ഥാനങ്ങള്‍ രാജിവെച്ച് ധോണി ഇന്ത്യന്‍ ടീമിലെ ആസൂത്രകന്‍റെ റോളില്‍നിന്ന് മറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് ധോണിയുടെ ഈ പിന്‍മാറ്റം എന്ന ചോദ്യം ക്രീസില്‍ ഉത്തരമില്ലാതെ കിടന്നു.

ആരാധകരെ കുടുക്കിയിരുന്ന ആ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. നായക സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കുറിച്ച് റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ ധോണി വെളിപ്പെടുത്തി‍. 2019 ലോകകപ്പിന് മുന്‍പ് ടീമിനെ സജ്ജമാക്കാന്‍ ഒരു പുതിയ നായകനെ വേണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിന് അനുയോജ്യമായ സമയത്താണ് നായക സ്ഥാനമൊഴിഞ്ഞതെന്ന് ഇതിഹാസ നായകന്‍ പറയുന്നു. 

ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫി കിരീടവും സമ്മാനിച്ചായിരുന്നു നായക സ്ഥാനത്തുനിന്ന് ധോണിയുടെ പടിയിറക്കം 2014ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കരിയറിലെ അവസാന ടെസ്റ്റിലാണ് മഹി നായകന്‍റെ വെള്ളത്തൊപ്പി അണിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം ഏകദിന- ടി20 നായക സ്ഥാനങ്ങളും ഉപേക്ഷിച്ചു. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന വിരാട് കോലി ഇതോടെ സീനിയര്‍ ടീം നായക സ്ഥാനത്തെത്തി. 

എന്നാല്‍ നായകനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ മഹി പേരിലെഴുതി ചേര്‍ത്തിരുന്നു. അറുപത് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 27 ജയവും 15 സമനിലയുമുണ്ടായി. 18 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചത്. ഏകദിനത്തില്‍ 199 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 110 ജയവും 74 തോല്‍വിയും അക്കൗണ്ടിലായി. ടി20യില്‍ 72 മത്സരങ്ങളില്‍ 41 ജയവും 28 തോല്‍വിയും മഹിക്ക് കീഴില്‍ ഇന്ത്യയറിഞ്ഞു.