സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് ഉപദേശവും നായകന് ഫീല്‍ഡിംഗ് പ്ലാനുമായി എത്തുന്ന തല ഇക്കുറിയും അവതരിച്ചു. ഫലം ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് സമനിലയില്‍ കളിയവസാനിപ്പിക്കേണ്ടിവന്നു 

വിശാഖപട്ടണം: ആവേശം അവസാന പന്തുവരെ നീണ്ടുനിന്നു ഇന്ത്യാ- വിന്‍ഡീസ് രണ്ടാം ഏകദിനം. പേസര്‍ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഉമേഷ് കരുതലോടെ പന്തെറിഞ്ഞപ്പോള്‍ അവസാന പന്തില്‍ അഞ്ച് റണ്‍സായി വിന്‍ഡീസിന്‍റെ വിജയലക്ഷ്യം. അവസാന പന്തില്‍ ഹോപ് ബൗണ്ടറി നേടിയെങ്കിലും മത്സരം സമനിലക്കുരുക്കില്‍ അവസാനിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ അവസാന പന്തില്‍ വിന്‍ഡീസിന് വിജയം നിഷേധിച്ചത് 'തല' എംഎസ് ധോണിയുടെ തലയായിരുന്നു. അവസാന പന്തിന് മുന്‍പ് നായകന്‍ കോലിയുമായി ചര്‍ച്ച ചെയ്ത് ഫീല്‍ഡ് തയ്യാറാക്കിയത് എംഎസ്‌ഡിയായിരുന്നു. മുന്‍പും നിരവധി തവണ സമ്മര്‍ദ്ധഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് ഉപദേശവും നായകന് ഫീല്‍ഡിംഗ് പ്ലാനുമായി ധോണി എത്തിയിട്ടുണ്ട്. തലനാരിഴയ്ക്ക് ഇത്തവണ ധോണിയുടെ പ്ലാന്‍ ചെറുതായി പാളിയെങ്കിലും വിന്‍ഡീസിനെ ജയത്തില്‍ നിന്ന് തടയാനായി. 

ധോണി തേര്‍ഡ് മാനെ 30 വാര സര്‍ക്കിളിനകത്ത് കൊണ്ടുവരികയും പോയിന്‍റ് ഫീല്‍ഡറെ ഡീപ് ബാക്ക്‌വേര്‍ഡ് പോയിന്‍റിലേക്ക് ഇറക്കിനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഉമേഷിന്‍റെ വൈഡ് യോര്‍ക്കര്‍ ഡീപ് പോയിന്‍റിലേക്ക് അതിവേഗം അടിച്ചകറ്റി ഹോപ്‌ മത്സരം സമനിലയിലാക്കി. റായിഡു ചാടി വീണെങ്കിലും വിരലുകള്‍ക്കിടയിലൂടെ പന്ത് ബൗണ്ടറി കടക്കുകയായിരുന്നു. മത്സരശേഷം കുല്‍ദീപ് യാദവാണ് ധോണിയുടെ തന്ത്രം വെളിപ്പെടുത്തിയത്.