ഓസ്ട്രേലിയന്‍ ഓപ്പണ്‍: ക്വിറ്റോവയെ വീഴ്ത്തി ഒസാക്കയ്ക്ക് കീരീടം
2018ല്‍ യുഎസ് ഓപ്പണില്‍ സെറീന വില്യംസിനെ കീഴടക്കി കിരീടം നേടിയ ഒസാക്കയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്.
മെല്‍ബണ്‍: ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പൺ വനിതാ സിംഗിള്‍സ് കിരീടം. ഫൈനലില്‍ ചെക്ക് പ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ കീഴടക്കിയാണ് നാലാം സീഡായ ഒസാക്ക കിരീടം നേടിയത്. സ്കോര്‍ 7-6 (2), 5-7, 6-4. ജയത്തോടെ പുതിയ ലോക റാങ്കിംഗില്‍ ഒസാക്ക ഒന്നാം സ്ഥാനം ഉറപ്പാക്കി.
2018ല്‍ യുഎസ് ഓപ്പണില്‍ സെറീന വില്യംസിനെ കീഴടക്കി കിരീടം നേടിയ ഒസാക്കയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. അതേസമയം, 2016ല്‍ അക്രമിയുടെ കത്തിക്കുത്തേറ്റ ശേഷമുള്ള ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച ക്വിറ്റോവയ്ക്ക് തിരിച്ചുവരവ് കിരീട നേട്ടത്തോടെ അവിസ്മരണീയമാക്കാമെന്ന പ്രതീക്ഷ സഫലമാക്കാനായില്ല.
കത്തിക്കുത്തേറ്റശേഷം മത്സര ടെന്നീസിലേക്ക് തിരിച്ചെത്താന്‍ ക്വിറ്റോവയ്ക്ക് ഡോക്ടര്‍മാര്‍ പത്തുശതമാനം സാധ്യത മാത്രമെ പ്രവചിച്ചിരുന്നുള്ളു. ആദ്യ സെറ്റ് സ്വന്തമാക്കിയ ഒസാക്ക രണ്ടാം സെറ്റിലും വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ക്വിറ്റോവ തിരിച്ചുവന്നു. എന്നാല്‍ നിര്‍ണായക മൂന്നാം സെറ്റില്‍ തുടക്കത്തിലെ 3-1ന്റെ ലീഡെടുത്ത ഒസാക്ക, ക്വിറ്റോവയുടെ കിരീട സ്വപ്നങ്ങള്‍ തകര്‍ത്തു.