തിരുവനന്തപുരം: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിനുള്ള കേരള ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍. ഗുജറാത്തിലെ വഡോദരയില്‍ നടക്കുന്ന മീറ്റിനായി നാളെ പുറപ്പടേണ്ടിയിരുന്ന ടീമിന് ഇതുവരെ ടിക്കറ്റ് ഉറപ്പായിട്ടില്ല. മീറ്റ് നേരത്തെയാക്കിയ വിവരം സംഘാടകര്‍ അറിയിക്കാതിരുന്നതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് കേരള ടീമിന്‍റെ മാനേജര്‍ അനീഷ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ മാസം 20 മുതല്‍ 23 വരെ ഗുജറാത്തിലെ വഡോദരയില്‍ വച്ചാണ് ദേശീയ ജൂനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റ്. മീറ്റിനായി നാളെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന കൊച്ചുവേളി -ഇന്‍ഡോര്‍ എക്‌സ്‌പ്രസിലാണ് ടീമിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ടിക്കറ്റ് ഉറപ്പായിട്ടില്ല. വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയാണ് സ്ഥാനം. ഏപ്രിലിലായിരുന്നു മീറ്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് നേരത്തെയാക്കി. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇക്കാര്യം സംഘാടകര്‍ കേരളത്തെ അറിയിച്ചത്.

27 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമുള്‍പ്പടെ 53 അംഗ ടീമാണ് കേരളത്തിന്റേത്. 10 ഒഫീഷ്യലുകളും കേരള സംഘത്തിലുണ്ട്. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നായി മുറിച്ചതിന് ശേഷം നടക്കുന്ന ആദ്യ ദേശീയ സ്കൂള്‍ മീറ്റാണിത്. സീനിയര്‍, സബ് ജൂനിയര്‍ മീറ്റുകള്‍ പൂനെയില്‍ വച്ച് നടന്നു. മീറ്റ് മൂന്നായി മുറിച്ചതിലൂടെ സ്കൂള്‍ അത്‍ലറ്റിക് മീറ്റിലെ കേരളത്തിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ജൂനിയര്‍ മീറ്റിന്റെ സമയക്രമം മാറ്റിയത് മുന്‍ കൂട്ടി അറിയിക്കാത്തത് ഇതിന്റെ ഭാഗമാണോയെന്നും കേരള സംഘം സംശയിക്കുന്നു.