അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്‍റെ വിജയം

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്‌ട്ര ടി20യില്‍ ശ്രീലങ്കയെ തകര്‍ത്ത് ബംഗ്ലാ കടുവകള്‍ക്ക് ആദ്യ ജയം. ട്വന്‍റി20യുടെ ആവേശം ആദ്യാവസാനം നിറഞ്ഞുനിന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്‍റെ വിജയം. വിജയലക്ഷ്യമായ 215 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് അഞ്ച് വിക്കറ്റും രണ്ട് പന്തും ബാക്കിനില്‍ക്കേ വിജയത്തിലെത്തി. 35 പന്തില്‍ 72 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന് ആദ്യ വിജയം സമ്മാനിച്ചത്. 

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാ കടുവകള്‍ക്ക് ഓപ്പണര്‍മാരായ തമീം ഇക്ബാലും(29 പന്തില്‍ 47) ലിതന്‍ ദാസും(19 പന്തില് ‍43) മികച്ച തുടക്കം നല്‍കി. ഇരുവരും ആദ്യ വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലിതന്‍ ദാസ് പുറത്തായ ശേഷമെത്തിയ സൗമ്യ സര്‍ക്കാര്‍ 22 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന മുഷ്‌ഫിഖര്‍ റഹീമും നായകന്‍ മൊഹമ്മദുള്ളയും വെടിക്കെട്ട് തുടര്‍ന്നു. മൊഹമ്മദുള്ള(20) പുറത്തായെങ്കിലും മുഷ്‌ഫിഖര്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി പ്രദീപ് രണ്ടും പെരേരയും ചമീരയും ഓരോ വിക്കറ്റും വീഴ്ത്തി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ഗുണതിലകയും മെന്‍ഡിസും മികച്ച തുടക്കമാണ് നല്‍കിയത്. കുശാല്‍ പെരേരയും(48 പന്തില്‍ 74) കുശാല്‍ മെന്‍ഡിസും(30 പന്തില്‍ 57) അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റിന് 214 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തി. തരംഗ 32 റണ്‍സെടുത്തും ഗുണതിലക 26 റണ്‍സെടുത്തും പുറത്തായി. ബംഗ്ലാദേശിനായി മുസ്തഫിസര്‍ റഹ്‌മാന്‍ മൂന്നും മൊഹമ്മദുള്ള രണ്ടും ടസ്കിന്‍ ഒരു വിക്കറ്റും വീഴ്ത്തി.