ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര  പാക്കിസ്ഥാന്. അബുദാബിയില്‍ നടന്ന രണ്ടാം ടെസ്റ്റ് 373 റണ്‍സിന് വിജയിച്ചാണ് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

അബുദാബി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്. അബുദാബിയില്‍ നടന്ന രണ്ടാം ടെസ്റ്റ് 373 റണ്‍സിന് വിജയിച്ചാണ് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. 539 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഓസ്‌ട്രേലിയ 164 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് അബ്ബാസാണ് ഓസീസിനെ തകര്‍ത്തത്.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 47ന് ഒന്ന് എന്ന നിലയിലായിരുന്നു ഓസീസ്. നാലാം ദിനം ആരോണ്‍ ഫിഞ്ച് (31), ട്രാവിസ് ഹെഡ് (36) എന്നിവര്‍ 61 റണ്‍സിന്റെ കൂട്ടുക്കെട്ട ഒരുക്കി പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അബ്ബാസിന്റെ പന്തിന് മുന്നില്‍ മുട്ടുമടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുക്കൊണ്ടിരുന്നു. മര്‍ണസ് ലബുഷാഗ്നെ (43) മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്ത് നിന്ന്ത. മിച്ചല്‍ സ്റ്റാര്‍ക്ക് 28 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും നേടാന്‍ സാധിച്ചില്ല. ഉസ്മാന്‍ ഖ്വാജ പരിക്ക് കാരണം ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല.

നേരത്തെ, 282 റണ്‍സിനു ആദ്യ ഇന്നിംഗ്സില്‍ പുറത്തായ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സ് 400/9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 538 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ പാക്കിസ്ഥാന്‍ നേടിയത്. ബാബര്‍ അസം തന്റെ ശതകത്തിനരികെ മടങ്ങിയപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് 81 റണ്‍സ് നേടി പുറത്തായി. അസാദ് ഷഫീക്ക്(44), അസ്ഹര്‍ അലി(64) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.