ഒമ്പത് വര്‍ഷത്തിന് ശേഷമാണ് റോണോ റയല്‍ വിട്ടത്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ ചേര്‍ന്നതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖേദിക്കുമെന്ന് മുന്‍ റയല്‍ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ പനൂച്ചി. അഞ്ചു തവണ ബാലന്‍ ഡി ഓര്‍ നേടിയ കളിക്കാരനായ പോര്‍ച്ചുഗലിന്‍റെ കപ്പിത്താന്‍ ഇറ്റലിയില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നും പനൂച്ചി പ്രവചിച്ചു. സ്പാനിഷ് ക്ലബ്ബിനൊപ്പം ലാ ലിഗയും ചാമ്പ്യന്‍സ് ലീഗുമടക്കം സ്വന്തമാക്കി കളിക്കാരാനണ് പനൂച്ചി.

എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇറ്റാലിയന്‍ ടീമായ ഇന്‍റര്‍മിലാനിലേക്ക് അദ്ദേഹം ചേക്കേറി. പക്ഷേ അവിടെ ശോഭിക്കാനാവാതെ പോയ പനൂച്ചിക്ക് പരിശീലകന്‍ മാര്‍സലോ ലിപ്പിയുമായി പ്രശ്നങ്ങളുണ്ടായി. പിന്നീട് ടീമുകള്‍ മാറിയെങ്കിലും കരിയര്‍ റയലിലേത് പോലെ സുന്ദരമായില്ല. ഏറെ ബോധ്യത്തോടെയാണ് ഞാന്‍ റയല്‍ വിട്ടത്. പക്ഷേ എന്‍റെ കരിയറിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഞാന്‍ ചെയ്തത്. അതില്‍ ഞാന്‍ ഇന്ന് ഖേദിക്കുന്നു.

പക്ഷേ, ക്രിസ്റ്റ്യാനോ ഇറ്റലിയില്‍ വിജയിക്കും. ലോകത്തെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. മറ്റു മികച്ച കളിക്കാര്‍ക്ക് ഇറ്റലിയില്‍ വരാനുള്ള പ്രചോദനവും ഇതുകൊണ്ട് ഉണ്ടാകും. ക്രിസ്റ്റ്യാനോ പോയതോടെ മാഡ്രിഡിനും മുന്നിലുള്ളത് കഠിനമേറിയ സമയമാണ്. സിദാനും റൊണാള്‍ഡോയും ഒരേ സമയത്താണ് ക്ലബ് വിടുന്നത്. അവര്‍ക്ക് പകരക്കാരെ കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പനൂച്ചി പറഞ്ഞു.