പാര്‍ത്ഥീവ് പട്ടേലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍

പുനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ പാര്‍ത്ഥീവ് പട്ടേലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി ജഡേജ മൂന്നും ഭാജി രണ്ടും വിക്കറ്റ് വീഴ്ത്തി

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ബാംഗ്ലൂര്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഓവറുകളില്‍ ജഡേജയും എന്‍ഗിഡിയും ആഞ്ഞടിച്ചപ്പോള്‍ പേരുകേട്ട റോയല്‍ ചലഞ്ചേഴ്സ് മുന്‍നിര തരിപ്പിണമായി. രണ്ടാം ഓവറില്‍ മക്കല്ലത്തെ പുറത്താക്കി ലുങ്കി എന്‍ഗിഡി ബാംഗ്ലൂരിന്‍റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. 

നായകന്‍‍ കോലിയെ(8) ജഡേജയും, എബിഡിയെ(1) ഭാജിയും പുറത്താക്കിയതോടെ ബാംഗ്ലൂര്‍ 7.3 ഓവറില്‍ 56-3. എന്നാല്‍ ഒരറ്റത്ത് പൊരുതി നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥീവ് പട്ടേല്‍ മാത്രമായി ബാംഗ്ലൂരിന്‍റെ പ്രതീക്ഷ. ജഡേജയുടെ പന്തില്‍ മന്‍ദീപ് സിംഗ് ഏഴ് റണ്‍സുമായി വന്ന പോലെ മടങ്ങി. പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികച്ച പാര്‍ത്ഥീവിനെ(53) വീഴ്ത്തി ജഡേജ ഒരിക്കല്‍ കൂടി റോയല്‍ ചലഞ്ചേഴ്സിന് വില്ലനായി. 

തൊട്ടടുത്ത ഓവറുകളില്‍ മുരുകന്‍ അശ്വിനും(1), ഗ്രാന്‍ന്തോമും(8) വേഗം പുറത്തായപ്പോള്‍ കളി പൂര്‍ണമായും ചെന്നൈയുടെ കയ്യിലായി. ഒരു റണ്‍സെടുത്ത ഉമേഷ് യാദവാവട്ടെ വില്ലിയുടെ തകര്‍പ്പന്‍ ത്രോയില്‍ വീണതോടെ ബാംഗ്ലൂര്‍ എട്ട് വിക്കറ്റിന് 89. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം അവശേഷിക്കേ സൗത്തിയും സിറാജും ബാഗ്ലൂരിനെ 100 കടത്തി. 18, 19 ഓവറുകളില്‍ സൗത്തി കടന്നാക്രമിച്ചപ്പോള്‍ ബാംഗ്ലൂര്‍ 127ലെത്തി. സൗത്തി 36 റണ്‍സുമായി പുറത്താകാതെ നിന്നു.