ഫ്രഞ്ച് ഓപ്പണില്‍ 87 മത്സരങ്ങൾ കളിച്ച നദാൽ ഇതുവരെ രണ്ടു മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്
പാരിസ്: ഫ്രഞ്ച് ഓപ്പണ് പുരുഷ സിംഗിള്സ് കിരീടത്തിന് വേണ്ടി സ്പെയിന്റെ റാഫേല് നദാലും ഓസ്ട്രിയയുടെ ഡൊമനിക് തീമും ഇന്ന് ഏറ്റുമുട്ടും. റൊളാണ്ട് ഗാരോസില് പതിനൊന്നാം കിരീടം ലക്ഷ്യമിട്ടാണ് നദാല് റാക്കറ്റ് വീശുന്നത്. സെമിയിൽ അര്ജന്റീനയുടെ ജുവാൻ മാർട്ടിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിലെത്തിയത്. നദാലിന്റെ തകര്പ്പന് ഫോമിനുമുന്നില് അര്ജന്റീനന് താരത്തിന് പിടിച്ചുനില്ക്കാനായില്ല
ഫ്രഞ്ച് ഓപ്പണില് 87 മത്സരങ്ങൾ കളിച്ച നദാൽ ഇതുവരെ രണ്ടു മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. പത്ത് ഫ്രഞ്ച് ഓപ്പണ് കിരീടങ്ങള് മാറോടണച്ചിട്ടുള്ള റാഫേലിന്റെ കരുത്തിന് മുന്നില് എതിരാളികള് നിഷ്പ്രഭരാകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം. റൊളാണ്ട് ഗാരോസിലെ കളിമണ്കോര്ട്ടിലെ രാജാവായ നദാല് ഇക്കുറിയും കിരീടത്തില് മുത്തമിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഡൊമനിക് തീം ഏത്തുന്നത്. ആദ്യ ഗ്രാന്ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന തീം മികച്ച പോരാട്ടം പുറത്തെടുത്താല് മത്സരം ആവേശമാകും. ഫ്രഞ്ച് ഓപ്പണ് ഫൈനലില് സാക്ഷാല് ഫെഡറര്ക്കുപോലും നദാലിനെ തോല്പ്പിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഡൊമനിക് തീം ജയിച്ചാല് പുതു ചരിത്രമാകുമത്. ഇന്ത്യന് സമയം വൈകുന്നേരം 6.30 നാണ് മത്സരം ആരംഭിക്കുക.
നേരത്തെ വനിതാ സിംഗിള്സ് കിരീടത്തില് സിമോണ ഹാലപ്പ് മുത്തമിട്ടു. യു എസ് താരം സ്ലോയാന് സ്റ്റീഫന്സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഹാലപ്പ് വീഴ്ത്തിയത്. സ്കോർ 3 – 6, 6 – 3, 6 – 1. കരിയറിലെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ഹാലപ്പ് സ്വന്തമാക്കിയത്.
