തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും 92ല്‍ പുറത്തായ പന്ത് ദ്രാവിഡിന്‍റെ റെക്കോര്‍ഡിനൊപ്പം. ഇന്ത്യന്‍ താരങ്ങളില്‍ ദ്രാവിഡ് മാത്രമേ മുന്‍പ് ഇത്തരത്തില്‍ പുറത്തായിട്ടുള്ളൂ... 

ഹൈദരാബാദ്: വിന്‍ഡീസിനെതിരെ വീണ്ടുമൊരിക്കല്‍ കൂടി സെഞ്ചുറിക്ക് എട്ട് റണ്‍സകലെ റിഷഭ് പന്ത് വീണു. രാജ്‌കോട്ടിലെ ആദ്യ ടെസ്റ്റിലെ കഥയാവര്‍ത്തിച്ച് ഹൈദരാബാദിലെ രണ്ടാം മത്സരത്തിലും മിന്നും ബാറ്റിംഗിനൊടുവില്‍ 92ല്‍ വെച്ച് പന്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ഇതോടെ പന്തിനെ തേടിയെത്തിയത് ഇതിഹാസ താരത്തിന്‍റെ പേരിലുള്ള പുറത്താകലിന്‍റെ അപൂര്‍വ്വ ഇന്ത്യന്‍ റെക്കോര്‍ഡ്.

തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ 90കളില്‍ പുറത്തായ രണ്ടാം ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. 1997ല്‍ ശ്രീലങ്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ ഇതേ രീതിയില്‍ രാഹുല്‍ ദ്രാവിഡ് പുറത്തായിരുന്നു. 92, 93 എന്നിങ്ങനെയായിരുന്നു അന്ന് ദ്രാവിഡിന്‍റെ സ്‌കോര്‍.

ഹൈദരാബാദ് ടെസ്റ്റില്‍ 92ല്‍ നില്‍ക്കേ ഗബ്രിയേലിന് വിക്കറ്റ് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്. 134 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ പ്രഹരം. രാജ്കോട്ടില്‍ 84 പന്തില്‍ 92 റണ്‍സ് അടിച്ച് ബിഷൂവിന് പന്ത് വിക്കറ്റ് നല്‍കുകയായിരുന്നു.