ആന്‍റിഗ: വിന്‍ഡീസിലെ ഏകദിനങ്ങളും, ട്വന്‍റി20യും അവസാനിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിക്കുമോ എന്ന സംശയം ഉയരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെയും, സൂപ്പര്‍താരം യുവരാജ് സിംഗും വിരമിക്കലിന്‍റെ വക്കിലാണെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ പാതിവഴിയില്‍ വെച്ചായിരുന്നു എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്. അതുപോലെ അപ്രതീക്ഷിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയവര്‍ ഇതിനകം ഈ രണ്ടുതാരങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ലോകകപ്പിനെ മുന്‍ നിര്‍ത്തി ടീം ഇന്ത്യ നീങ്ങുമ്പോള്‍ ഈ താരങ്ങള്‍ യുവപ്രതിഭകള്‍ക്ക് വെല്ലുവിളിയാണ് എന്ന ധ്വനിയാണ് സീനിയര്‍ താരങ്ങളുടെ അഭിപ്രായത്തിലുണ്ടായിരുന്നത്. ഇവര്‍ മാറി നില്‍ക്കുന്ന യുവതാരങ്ങള്‍ക്ക് മത്സര പരിചയം ലഭിക്കാന്‍ നല്ലതെന്നാണ് മുന്‍താരങ്ങളുടെ അഭിപ്രായം.

ധോണിയും യുവരാജും

ആദ്യകാലത്തെ കൂറ്റന്‍ പ്രകടനങ്ങള്‍ക്ക് അപ്പുറം ടീമിലെ സ്വദീന ശക്തി എന്നതാണ് ധോണിക്ക് എന്നും അനുകൂലമായ ഘടകം. ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ഫിനിഷർ എന്നതായിരുന്നു ധോണിക്ക് ലഭിച്ച ഏറ്റലും വലിയ കിരീടം. സമീപകാലത്തായി ക്യാപ്റ്റന്‍ കൂളിന് ഈ പദവിക്ക് അര്‍ഹിക്കുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. മധ്യനിരയിൽ നെടുന്തുണായി കളിക്കാനുള്ള മികവു ധോണി ഇപ്പോള്‍ കൈവിട്ടു എന്ന് പറയാം, ഒപ്പം ബിഗ്ഷോട്ടുകള്‍ കളിക്കാനുള്ള വിമുഖതയും ധോണിയുടെ ബാറ്റിംഗില്‍ കാണാം. 

അതിന്‍റെ വലിയ തെളിവാണ് 16 വർഷത്തിനിടെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറി. 108 പന്തിൽ നിന്നാണ് ധോണി അത് നേടിയത്.റിഷഭ് പന്തിനെപ്പോലൊരു മികച്ച വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ അവസരം കാത്തുനിൽക്കുന്നു എന്നതു ധോണിയുടെ സ്ഥാനത്തിനു വെല്ലുവിളിയാണ്. കഴിഞ്ഞ പത്ത് ഏകദിനങ്ങളിൽ ധോണിയുടെ പ്രകടനം: 63, 4, 9*, 13*, 78*, 54 നാലു കളികളിൽ ബാറ്റ് ചെയ്തില്ല 

യുവരാജിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ ഫിറ്റ്‌നസാണ് അദ്ദേഹത്തിന് വെല്ലുവിളിയെന്ന് പറയാം. കാലിന്‍റെ പരിക്കില്‍ നിന്നും കുറച്ചുകാലമായി പുറത്തുവരാന്‍ സാധിക്കുന്നില്ല വെടിക്കെട്ട് വീരന്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് അടുത്തകാലത്ത് യുവരാജിന്‍റെ ഏക ശ്രദ്ധേയ പ്രകടനം. വെസ്റ്റിന്‍ഡീസില്‍ തീര്‍ത്തും യുവി നിരാശപ്പെടുത്തി. തുടര്‍ന്ന് നാലാമത്തെ ഏകദിത്തില്‍ യുവരാരാജിനെ പുറത്തിരുത്തേണ്ടി വന്നു കോലിക്ക്. ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കേദര്‍ ജാദവ് ഇവരുടെ പ്രകടനം ശരിക്കും യുവരാജിന് വെല്ലുവിളിയാണെന്നതാണ് സത്യം.