മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാക്കിയത് 2001 ലെ ഓസ്ട്രേലിയയോടുള്ള ടെസ്റ്റ് പരമ്പരയായിരുന്നെന്ന് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. തന്‍റെ ജീവിതം പറയുന്ന സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിലാണ് സച്ചിന്‍ ഇത് വെളിപ്പെടുത്തുന്നത്. 1999-2000 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോഴ വിവാദത്തിന് ശേഷം വലിയ വെല്ലുവിളിയാണ് നേരിട്ടത്. ചുറ്റുമുള്ള പലരും ആരോപണ വിധേയരായപ്പോളും, കോഴ വാങ്ങി കളിക്കുന്നവരുണ്ടെന്ന കാര്യം അ‍ജ്ഞാതമായിരുന്നു എന്ന് ചിത്രത്തില്‍ സച്ചിന്‍ പറയുന്നു. അതിനാല്‍ തനിക്ക് നേരിട്ട് അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വന്നത്. പുതിയ ടീം പാറ്റേണ്‍ വന്നതോടെ. അന്നത്തെ ഏറ്റവും മികച്ച ടീം ആയ ഓസ്ട്രേലിയയുമായി കളിക്കണം എന്നത് ടീം തീരുമാനം കൂടിയായിരുന്നു. വിവാദങ്ങളാല്‍ ക്രിക്കറ്റ് എന്ന കളിയില്‍ നിന്നും ഇന്ത്യക്കാര്‍ അകലുന്നുവെന്ന് വ്യക്തിപരമായി തോന്നിയിരുന്നു. അതിനാല്‍ തന്നെ തുടര്‍ച്ചയായ ജയങ്ങള്‍ നേടി ലോക റെക്കോഡുമായി എത്തുന്ന ഓസ്ട്രേലിയയെ ഇന്ത്യയില്‍ തോല്‍പ്പിക്കുക എന്നത് ക്രിക്കറ്റിന്‍റെ വിശ്വസ്തത വീണ്ടെടുക്കുന്ന ദൗത്യത്തോളം പ്രധാനമായിരുന്നു.

മുംബൈയിലെ ആദ്യ ടെസ്റ്റില്‍ തോറ്റപ്പോള്‍ ശരിക്കും പ്രതീക്ഷ കൈവിട്ടു. എന്നാല്‍ കൊല്‍ക്കത്തയില്‍ ആദ്യ ഇന്നിംഗ്സില്‍ പരാജയപ്പെട്ട് ഫോളോ ഓണില്‍ ഇന്ത്യയെ ദ്രാവിഡും ലക്ഷ്മമണും അത്ഭുതകരമായി തിരിച്ചുകൊണ്ടുവന്നു. പിന്നെ ചൈന്നൈയിലും ഇന്ത്യന്‍ അത്ഭുതം ആവര്‍ത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ മാറ്റത്തിന്‍റെ തുടക്കമായിരുന്നു അത്, സച്ചിന്‍ സിനിമയില്‍ ഓര്‍ക്കുന്നു.