ഹൈദരാബാദ്: പരിക്ക് ഭേദമാകാത്തതിനാല്‍ രണ്ട് മാസം കൂടി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് 31കാരിയായ സാനിയയെ മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ കളിച്ചിരുന്നില്ല. 2017 ഒക്ടോബര്‍ മുതല്‍ സാനിയ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 

കാണിയായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുറത്തിരുന്ന് കാണേണ്ടി വന്നത് സങ്കടകരമാണെന്ന് സാനിയ വ്യക്തമാക്കി. വേദന അലട്ടുന്നതിനാല്‍ കോര്‍ട്ടില്‍ എപ്പോള്‍ തിരിച്ചെത്താമെന്ന് കൃത്യമായി പറയാനാകില്ല. വിശ്രമത്തിനൊടുവില്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയിട്ട് മാത്രമേ ശസ്ത്രക്രിയയെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം പറഞ്ഞു. ഇതോടെ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാനിയ മത്സരിക്കില്ലെന്ന് ഉറപ്പായി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിക്കാനാകുമെന്ന് സാനിയ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസാണ് ഇനി സാനിയക്ക് മുന്നിലുള്ള സാധ്യത. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ താരം മത്സരിക്കുമെന്ന് ഉറപ്പിക്കാനാവില്ല. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ നിലവില്‍ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ്.