'അവരോടൊപ്പം ഓടിയെത്താനാകാതെ വരുമ്പോള്‍ ഹിമ കരയാറുണ്ടായിരുന്നു'

ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരം, ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ലോക അത്ലറ്റിക്സില്‍ സ്വര്‍ണം നടേുന്ന വനിത. ലോക ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 400 മീറ്ററിലായിരുന്നു ഹിമയുടെ ചരിത്ര നേട്ടം. ഹിമയെ കുറിച്ച് ഏറെ അറിഞ്ഞെങ്കിലും അത്ലറ്റിക്സില്‍ ഹിമയ്ക്ക് ഭാവിയുണ്ടെന്ന കണ്ടെത്തിയത് ഹിമയുടെ ആദ്യ കോച്ച് നിപ്പോണ്‍ ദാസായിരുന്നു. 

2017ലാണ് ഹിമ ദാസിന്‍റെ കഴിവ് നിപ്പോണ്‍ തിരിച്ചറിഞ്ഞത്. ഗുവാഹത്തിയില്‍ പരിശീലനത്തിനിടെ അവളുടെ നിശ്ചയദാര്‍ഢ്യവും താല്‍പര്യവും നിപ്പോണ്‍ ശ്രദ്ധിച്ചിരുന്നു. ഹിമ ഇന്ത്യയുടെ ഗോള്‍ഡണ്‍ ഗേളായി മാറുമ്പോള്‍ നിപ്പോണിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്.

അവളെ ഞാന്‍ ആദ്യം മുതല്‍ ശ്രദ്ധിച്ചിരുന്നു. അവള്‍ മറ്റുള്ളവരെപ്പോലെയായിരുന്നില്ല. അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ളവളായിരുന്നു. എന്നും ആണ്‍കുട്ടികളുടെ കൂടെ പരിശീലിക്കാനായിരുന്നു ഹിമ ഇഷ്ടപ്പെട്ടത്. അവരോടൊപ്പം ഓടിയെത്താനാകാതെ വരുമ്പോള്‍ അവള്‍ നിരാശയോടെ കരയും. മികച്ച സമയത്തിനായി എന്ത് ത്യാഗം സഹിക്കാനും അവള്‍ തയ്യാറായിരുന്നു.

നേരത്തെ അവള്‍ക്ക് ഫുട്ബോളിനോടായിരുന്നു താല്‍പര്യം. കുറഞ്ഞ കാലംകൊണ്ടു തന്നെ അവള്‍ അത്ലറ്റിക്സില്‍ ഇടം കണ്ടെത്തി. ആണ്‍കുട്ടികളേക്കാള്‍ മികച്ച നിലയില്‍ അവള്‍ അന്ന് ഫുട്ബോള്‍ കളിക്കുമായിരുന്നു. അവള്‍ ആദ്യ 400 മീറ്റര്‍ ഓട്ടം അവള്‍ പൂര്‍ത്തിയാക്കിയത് 57 സെക്കന്‍റിലാണ്. അന്നു തന്നെ അവളെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

ഒരു ചാമ്പ്യനെയാണ് താന്‍ പരിശീലിപ്പിക്കുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. മെഡലിന് പിന്നാലെയല്ല, സമയത്തിന് പിന്നാലെയാണ് എന്‍റെ ഓട്ടമെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു. എന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിന് അവളോട് ഞാന്‍ നന്ദി പറയുന്നു.

2016ല്‍ ശിവസാഗറില്‍ നടന്ന സംസ്ഥാന മീറ്റിനിടെയാണ് ഹിമയെ ഞാന്‍ ആദ്യമായി കാണുന്നത്. ഗുവാഹത്തിയില്‍ പരിശീനത്തിലെത്തിയപ്പോള്‍ എനിക്ക് സന്തോഷമായി. ഓരോ തവണയും പരിശീലനം നടത്തുമ്പോള്‍ അവളുടെ വളര്‍ച്ച എനിക്ക് കാണാമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഹിമയുടെ മികച്ച പ്രകടനവും മെഡലുമാണ് എന്‍റെ അടുത്ത പ്രതീക്ഷ-- നിപ്പോണ്‍ പറഞ്ഞു.