ബ്രിസ്ബെയ്ന്‍: ക്യാപ്റ്റന്‍റെ കളിയുമായി സ്റ്റീവൻ സ്‌മിത്ത് കളംനിറഞ്ഞപ്പോൾ ആഷസിൽ ഓസ്‌ട്രേലിയയ്ക്ക് മേൽക്കൈ. ആഷസ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മേൽക്കൈ. 26 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം കളി നിര്‍ത്തുന്പോള്‍ 2 വിക്കറ്റിന് 33 റൺസെന്ന നിലയിലാണ്. അലിസ്റ്റര്‍ കുക്കും, വിന്‍സും പുറത്തായി. ജോഷ് ഹെയ്സൽവുഡ് ആണ് രണ്ടുപേരെയും പുറത്താക്കിയത്.

നേരത്തേ, 141 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ ഉജ്ജ്വല പ്രകടനമാണ് ഓസീസിന് തുണയായത്. ടെസ്റ്റ് കരിയറില്‍ 21 ആം സെഞ്ച്വറി നേടിയ സ്മിത്തിന് 42 റൺസെടുത്ത പാറ്റ് കമ്മിന്‍സ് മികച്ച പിന്തുണ നൽകി.

മൂന്നാംദിനം 4ന് 165ൽ ബാറ്റിംഗ് തുടങ്ങിയ ഓസീസിനായി ഷോൺ മാര്‍ഷ് അർദ്ധസെഞ്ച്വറി തികച്ചെങ്കിലും, 51 റൺസുമായി മടങ്ങി. 13 റൺസെടുത്ത ടിം പെയ്നെ, ആറു റൺസെടുത്ത മിച്ചൽ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റും നഷ്ടമായി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.