ബിസിസിഐയുടെ പരിഷ്കരണത്തിനായി ആര്‍എംലോധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീംകോടതി വിധിച്ചു. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മന്ത്രിമാര്‍ എന്നിവര്‍ ബിസിസിഐ ഭാരവാഹിയാകാന്‍ പാടില്ല. വാതുവെപ്പ് നിയമവേധിയമാക്കുന്ന ശുപാര്‍ശ പാര്‍ലമെന്‍റാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജസ്റ്റിസ് ആര്‍ എം ലോധ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ച് വിധി പറഞ്ഞത്. ലോധ സമിതി ശുപാര്‍ശകള്‍ ആറ് മാസത്തിനകം നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ലോധ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്. 70 വയസ്സിന് മുകളില്‍ പ്രായമായവര്‍, മന്ത്രിമാര്‍, സര്‍ക്കാ‍ര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബിസിസിഐ ഭാരവാഹിയാകാന്‍ പാടില്ല. ബിസിസിഐയില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം വേണം. ഒരു സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു അസോസിയേഷന്‍റെ വോട്ട് മാത്രമെ ബിസിസിഐ പരിഗണിക്കാവു. മറ്റുള്ള അസോസിയേഷനുകള്‍ക്ക് ക്രമപ്രകാരം വോട്ടവകാശം നല്‍കാം. സംസ്ഥാന ക്രിക്കറ്റിലും ബി.സി.സി.ഐയിലും ഒന്നിച്ച് ഭാരവാഹിത്വം പാടില്ല, ഐപിഎല്ലിനും ബിസിസിഐക്കും പ്രത്യേക ഗവേണിംഗ് ബോഡി വേണം, കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റ‍ര്‍ ജനറല്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധി ബിസിസിഐയില്‍ ഉണ്ടാകണം, ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തിന്‍റെ കാലാവധി രണ്ടുവര്‍ഷമാക്കണം, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെപിള്ളയുടെ നേതൃത്വത്തിലുള്ള വിഷയനിര്‍ണയ സമിതി രൂപീകരിക്കണം തുടങ്ങിയ ശുപാര്‍ശകളെല്ലാം സുപ്രീംകോടതി അംഗീകരിച്ചു. ടീം ഉടമകള്‍ ഐപിഎല്‍ ഗവേണിംഗ് ബോഡിയുടെ ഭാഗമാകണമെന്ന ശുപാര്‍ശ വിരുദ്ധ താല്‍പര്യമാകുമോ എന്ന് ലോധസമിതിയോട് തന്നെ പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കളിയിലെ ഓവറുകള്‍ക്കിടയില്‍ പരസ്യം പാടില്ല എന്ന ശുപാര്‍ശയില്‍ ടെലിവിഷന്‍ ചാലനുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു. ബിസിസിഐ ആര്‍ടിഐയുടെ ഭാഗകണമെന്ന ശുപാര്‍ശയും, വാതുവെപ്പ് നിയമവിധേയമാക്കണമെന്നും ശുപാര്‍ശയും സുപ്രീംകോടതി പാര്‍ലമെന്‍റിന്‍റെ പരിഗണനയ്‍ക്കു വിട്ടു.