ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടുമാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരെന്ന് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയുമാണ് ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളര്‍മാരെന്നും ലാറ പറഞ്ഞു.ഐസിസി ലോകകപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെത്തിയതായിരുന്നു ലാറ.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടുമാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരെന്ന് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയുമാണ് ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളര്‍മാരെന്നും ലാറ പറഞ്ഞു.ഐസിസി ലോകകപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെത്തിയതായിരുന്നു ലാറ.

കരിയറില്‍ താന്‍ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനായിരുന്നുവെന്നും ലാറ പറഞ്ഞു. ഷെയ്ന്‍ വോണ്‍ ആണ് എപ്പോഴും എന്റെ ഇഷ്ടപ്പെട്ട ബൗളര്‍. തുടക്കകാലത്തൊക്കെ മുരളീധരന്റെ പന്തുകള്‍ നേരിടുക അതികഠിനമായിരുന്നു. മുരളിയുടെ പന്ത് എങ്ങോട്ട് തിരിയുമെന്നറിയാതെ നമ്മള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാകും. എന്നാല്‍ വോണിന്റെ പന്തുകള്‍ അങ്ങനെയായിരുന്നില്ല. മുരളിയെ കുറച്ചുകാലം നേരിട്ടതോടെ എനിക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിഞ്ഞു. എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നര്‍മാര്‍ അവര്‍ രണ്ടുപേരും തന്നെയായിരുന്നു.

വോണ്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറാണ്. മഹത്തായ ടീമുകള്‍ക്കെതിരെ ആയിരുന്നു അദ്ദേഹം മികവ് കാട്ടിയതെന്നും ലാറ പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ 10 ടീമുകളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്ന ഐസിസി തീരുമാനത്തെ പിന്തുണക്കുന്നുവെന്നും ലാറ പറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിന്റെ വരവോടെ കൂടുതല്‍ രാജ്യങ്ങള്‍ ക്രിക്കറ്റിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. അതുവഴി ക്രിക്കറ്റ് വളര്‍ച്ച കണ്ടെത്തും. അതുകൊണ്ടുതന്നെ ഏകദിന ക്രിക്കറ്റില്‍ നിലവാരമുള്ള ടീമുകള്‍ കളിക്കുന്നതാവും ഉചിതമെന്നും ലാറ പറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണക്കുന്നുവെന്നും ലാറ പറഞ്ഞു.